

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ വിഷന്‍ 2031 കോണ്‍ഫറന്‍സ് സമാപന സമ്മേളനത്തില്‍ വികാരാധീനനായി ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. കശ്മീരിലെ നിലവിലെ സാഹചര്യത്തെ കുറിച്ചും രാജ്യത്തിന്റെ അവസ്ഥയെ കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്താണ് ഫാറൂഖ് അബ്ദുള്ള വേദി വിട്ടത്. മൂന്ന് ദിവസം നീണ്ടുനിന്ന കോണ്‍ഫറന്‍സില്‍ അമര്‍ത്യ സെന്‍, റൊമില ഥാപ്പര്‍ തുടങ്ങിയ പ്രമുഖരും ഓണ്‍ലൈനായി പങ്കെടുത്തു.
കേരളത്തിന്റെ മതനിരപേക്ഷതയെ പുകഴ്ത്തിക്കൊണ്ടായിരുന്നു ഫാറൂഖ് അബ്ദുള്ള സംസാരിച്ചത്. രാജ്യം കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും വിഷന്‍ 2031 കോണ്‍ഫറന്‍സ് രാജ്യത്തെ കുറിച്ച് കൂടി ഓര്‍ക്കുന്നതാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പ്രസംഗം. സത്യം പറയാന്‍ ബുദ്ധിമുട്ടുകയാണ്. എന്നാല്‍ നുണ പ്രചരിക്കുകയും ചെയ്യുന്നു. ഹിറ്റ്‌ലറുടെ കാലത്തും അതായിരുന്നു സ്ഥിതി. സത്യം മറഞ്ഞുകിടക്കുകയാണ്. ഗാന്ധി വീണ്ടും ജനിച്ചാല്‍ രാജ്യത്തിന്റെ അവസ്ഥ കണ്ട് നാണിച്ചുപോകും.
ഇന്ന് എല്ലാം കേന്ദ്രം നിയന്ത്രിക്കുകയാണ്. സംസ്ഥാനത്തിന്റെ അധികാരം പോലും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ്. തന്റെ സംസ്ഥാനം കേന്ദ്ര ഭരണ പ്രദേശമായി മാറി. അവിടെ ഭരിക്കുന്നത് ലഫ്റ്റനന്റ് ഗവര്‍ണറാണ്. ആര്‍ട്ടിക്കിള്‍ 370 ആയിരുന്നു അവരുടെ പ്രശ്‌നം. 2019 ഓഗസ്റ്റ് മുതല്‍ ഭീകരാവദം അവസാനിച്ചോ? പിന്നെ എങ്ങനെ പഹല്‍ഗാമും പുല്‍വാമയും ഉണ്ടായി എന്നും അദ്ദേഹം ചോദിച്ചു.
കശ്മീരില്‍ തര്‍ക്കം ഉണ്ടാകണം എന്നാണ് പലരുടേയും ആഗ്രഹം. ഞങ്ങള്‍ എങ്ങനെയാണ് അവിടെ ജീവിക്കുന്നതെന്ന് അറിയാമോ, വളരെ ബുദ്ധിമുട്ടിയാണ് ഞങ്ങളുടെ കുട്ടികള്‍ പഠിക്കുന്നത്. ഭീകരമായ സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഫാസിസ്റ്റ് ശക്തികൾ നമ്മെ വിഭജിക്കാന്‍ ശ്രമിക്കുന്നു. അതും തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ വേണ്ടി മാത്രം.
അവര്‍ക്ക് എല്ലായിടത്തും ഒരു ഭാഷ വേണം എന്ന് പറയുന്നു. അത് എങ്ങനെയാണ് സാധ്യമാകുക. നാനാത്വം തകര്‍ന്നാല്‍ ഇന്ത്യ ഇല്ലാതാകും. ഫാസിസ്റ്റ് ശക്തികള്‍ ഹിറ്റ്‌ലറെ ഓര്‍ക്കണം. ഹിറ്റ്‌ലര്‍ എങ്ങനെ മരിച്ചു എന്ന് നിങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
രാജ്യത്തിന്റേയും കശ്മീരിന്റേയും അവസ്ഥയില്‍ വേദനിക്കുന്നുവെന്ന് പറഞ്ഞ ഫാറൂഖ് അബ്ദുള്ള വേദിയില്‍ വികാരാധീനനായി. കേന്ദ്രം അമേരിക്കന്‍ ഏകാധിപത്യത്തിന് കീഴിലാണെന്നും ജനാധിപാത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ തോറ്റുപോകും എന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
വിഷന്‍ 2031 ല്‍ വിവിധ മേഖലകളിലെ പ്രഗത്ഭരെ ഉള്‍ക്കൊള്ളിച്ച് വിവിധ വിഷയങ്ങള്‍ ചര്‍ച്ച നടത്താനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് കൊണ്ടാണ് കോണ്‍ഫറന്‍സ് സമാപിക്കുന്നത്, പുതിയ ആശയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.