

തിരുവനന്തപുരം: വഞ്ചിയൂരിൽ അച്ഛൻ മകനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ചു. ഹൃദ്യക്ക് എന്ന 28കാരനാണ് ഗുരുതരമായി പരിക്കേറ്റത്. ആഢംബര കാറിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃത്വിക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് ഹൃത്വിക്. സംഭവത്തിൽ അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.
സംഭവത്തിന് പിന്നാലെ വിനയാനന്ദ് ഒളിവിൽ പോയെന്നാണ് വിവരം. 28കാരനായ മകൻ ആഡംബര കാര്‍ വേണമെന്നന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ, ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു.
ഇത്തരത്തിൽ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു. തുടര്‍ന്ന് പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിരന്തരം പണത്തിനുവേണ്ടിയും ആഡംബര ജീവിതത്തിനും വേണ്ടിയും വീട്ടിൽ മകൻ പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.