തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ വർധനയ്ക്ക് പരിഹാരം. വർധിപ്പിച്ച ഫീസ് കുറയ്ക്കാൻ കൃഷി മന്ത്രി പി.പ്രസാദ് നിർദേശം നൽകി. ഉചിതമായ രീതിയിൽ ഫീസ് കുറയ്ക്കാൻ യോഗത്തിൽ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സർവകലാശാലയിൽ സാമ്പത്തിക പ്രതിസന്ധി എന്ന് വിസി യോഗത്തിൽ അഭിപ്രായപ്പെട്ടു. ഫീസ് വർധിപ്പിക്കാനിടയായ സാഹചര്യം മന്ത്രി ആരാഞ്ഞു. വർധിപ്പിച്ച കണക്ക് രേഖാമൂലം തയ്യാറാക്കി നൽകാനും മന്ത്രി ആവശ്യപ്പെട്ടു. ഈ കണക്കുമായി ഒരിക്കൽ കൂടി വിസിയും ഉദ്യോഗസ്ഥരും മന്ത്രിയുമായി ചർച്ച ചെയ്യും.
ഫീസ് കുറയ്ക്കാനുള്ള തീരുമാനത്തിൽ സന്തോഷമെന്ന് പഠനം ഉപേക്ഷിച്ച അർജുൻ പറഞ്ഞു. ഇത് കുറേ വിദ്യാർഥികൾക്ക് ഗുണം ചെയ്യും. തൻ്റെ തുടർപഠനത്തിൻ്റെ കാര്യത്തിൽ വീട്ടുകാരോട് ആലോചിച്ചു തീരുമാനമെടുക്കുമെന്നും അർജുൻ അറിയിച്ചു. ഫീസ് വർധന താങ്ങാനാകാതെ അർജുന് പഠനം ഉപേക്ഷിക്കേണ്ടി വന്നത് വിവാദമായിരുന്നു.
അന്തിമ തീരുമാനം ഇന്ന് മൂന്നരയോടെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. പിഎച്ച്ഡി വിദ്യാർഥികളുടെ സെമസ്റ്റർ ഫീസ് 18780ൽ നിന്നും 49990 ആയി ഉയർത്തി. പിജി വിദ്യാർഥികളുടേത് 17845ൽ നിന്ന് 49500 ആയും, ഡിഗ്രി വിദ്യാർഥികൾക്ക് 12000ത്തിൽ നിന്ന് 48000വും ആയി ഉയർത്തികൊണ്ടുള്ള ഉത്തരവ് സർവകലാശാല പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെ വൻ പ്രതിഷേധമാണ് ഉയർന്നത്.
ഇതിനെതിരെ വിദ്യാർഥി പ്രതിഷേധം ശക്തമായതോടെ ഇടത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വിസിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അന്യായമായ ഫീസ് വർധന അനുവദിക്കില്ലെന്നും ഏകപക്ഷീയമായാണ് വിസി തീരുമാനമെടുത്തതെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു.