

തിരുവനന്തപുരം: സ്വപ്ന ബജറ്റല്ല, പ്രായോഗിക ബജറ്റാണ് അവതരിപ്പിക്കുക എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നല്ലതുപോലെ എല്ലാവരും ഇഷ്ടപ്പെടുന്ന ബജറ്റ് ആയിരിക്കും. വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വന്നാൽ ചെയ്തുതീർക്കാൻ കഴിയുന്ന കാര്യങ്ങൾ ആയിരിക്കും ബജറ്റിൽ ഉണ്ടാവുക. ഈ സർക്കാരിൻ്റെ തുടർച്ചയായി വിഭാവനം ചെയ്യാൻ കഴിയുന്ന ക്ഷേമ പ്രവർത്തനങ്ങൾ അടങ്ങിയതായിരിക്കും ബജറ്റെന്നും ബാലഗോപാൽ പറഞ്ഞു.
"എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ട് കൊണ്ടുപോകുവാൻ സഹായിക്കുന്നതായിരിക്കും. സാധാരണക്കാർ, തൊഴിലാളികൾ, കുട്ടികൾ, വയോജനങ്ങൾ തുടങ്ങി എല്ലാ മോഖലയിലേയും ജനങ്ങളെ ഉൾപ്പെടുത്തിയ ബജറ്റാണ് പ്രഖ്യാപിക്കുക. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാവണം. നാട്ടിൽ ആളുകൾ നിൽക്കണം. ലോക സാഹചര്യത്തിൽ കൂടുതൽ കരുത്തുറ്റവരാവാൻ നമ്മൾ ശ്രമിക്കണം. നമ്മുടെ ഇക്കണോമി മെച്ചപ്പെടണം. കേരളത്തിന് മുന്നോട്ട് നയിക്കുന്നതിനായുള്ള ബജറ്റാണ്. വെറും പ്രഖ്യാപനങ്ങൾ മാത്രമല്ല വേണ്ടത് ധനകാര്യ സ്ഥിതി പ്രധാനമാണ്. ബജറ്റ് ഗൗരവമുള്ളതാണ്", കെ.എൻ. ബാലഗോപാൽ.
അതിവേഗ റെയിൽ പാതയിലും ധനമന്ത്രി മറുപടി പറഞ്ഞു. ഏതു പേരായാലും തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അടുത്ത തലമുറയ്ക്ക് വേഗത്തിൽ പോകാൻ കഴിയണം. വേഗത്തിൽ കേരളത്തെ പരസ്പരം കണക്ട് ചെയ്യുന്ന ട്രെയിനാണ് വേണ്ടത്. ആർആർടിഎസ് റെയിൽവേ അല്ല, മെട്രോയുമായി ബന്ധപ്പെട്ടതാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിച്ചു.