കണ്ണൂർ: ഇരിട്ടി കോളയാടിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഫ്ലെക്സ് ബോർഡ്. കോളയാട് ഈരായികൊല്ലിയിലാണ് ബോർഡ് വച്ചത്. പാർട്ടിയാണ് വലുത് നേതാക്കളല്ല എന്നാണ് ഫ്ലെക്സിൽ എഴുതിയിരിക്കുന്നത്. പി. ജയരാജൻ്റെയും എം. സ്വരാജിൻ്റെയും ചിത്രങ്ങളും ഫ്ലെക്സിലുണ്ട്. നയിക്കാൻ ഇവരുണ്ടെങ്കിൽ കൂടെ ഞങ്ങളും ഉണ്ടെന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചത്.
തെരഞ്ഞെടുപ്പ് തോൽവി ഇഴകീറി പരിശോധിക്കാനായി സിപിഐഎം സംസ്ഥാന സെകട്ടേറിയറ്റ് നാളെ ചേരും. ന്യൂനപക്ഷങ്ങളുടെ ഇത്രയും ശക്തമായ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി കാണാനായില്ല. എസ്ഐആറിന് ശേഷമുണ്ടായ സാഹചര്യങ്ങൾ ഇടത് വിരുദ്ധ തരംഗത്തിനിടയാക്കി. കണ്ണൂരിൽ ഉൾപ്പാർട്ടി പ്രശ്നങ്ങൾ പ്രതിഫലിച്ചെന്നുമാണ് വിലയിരുത്തൽ. പാർട്ടി കോട്ടകളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. നേതൃത്വത്തിന്റെ നയപമരമായ പാളിച്ചകളും നേതൃത്വം വിലയിരുത്തും.
അതേസമയം, കണ്ണൂർ കാൾടെക്സിൽ കെ.സി. വേണുഗോപാലിൻ്റെ പേരിലും ഫ്ലെക്സ് ഉയർന്നു. നയിച്ചവൻ നായകൻ എന്നാണ് ഫ്ലെക്സിലുള്ളത്. റിയൽ ലീഡർ എന്നും വിശേഷണമുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പേരിലാണ് ഫ്ലെക്സ് സ്ഥാപിച്ചിരിക്കുന്നത്.