കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിൻ്റെ ഒന്നാം ഘട്ടം ഉദ്ഘാടനം കഴിഞ്ഞിട്ടും കാൽനടയാത്രക്കാരുടെ ദുരിതം തുടരുന്നു. മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെയുള്ള ഭാഗത്ത് റോഡ് ടാറിങ് പൂർത്തിയായെങ്കിലും ഓടകളുടെയും നടപ്പാതകളുടെയും നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. തുറന്നുകിടക്കുന്ന ഓടകളും കൂട്ടിയിട്ടിരിക്കുന്ന സ്ലാബുകളും വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെയുള്ള 5.3 കിലോമീറ്ററിൽ ടാറിങ് ജോലികൾ പൂർണമായും തീർന്നെങ്കിലും അനുബന്ധ പ്രവൃത്തികൾ ഇപ്പോഴും പാതിവഴിയിലാണ്. പ്രധാനമായും ഓടകളുടെ നിർമാണവും അതിനു മുകളിലെ സ്ലാബ് പാകലുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. പലയിടങ്ങളിലും ഓടകൾക്കായി എടുത്ത കുഴികൾ കൃത്യമായി മൂടിയിട്ടില്ല. ഇത് പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
നടപ്പാതകൾ ഇല്ലാത്തതിനാൽ ആളുകൾക്ക് റോഡിലൂടെ തന്നെ നടക്കേണ്ടി വരുന്ന സ്ഥിതിയാണ് ഉള്ളത്. വാഹനങ്ങൾ ചീറിപ്പായുന്ന ഈ പാതയിൽ ഇത് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. നിർമാണത്തിൻ്റെ ഭാഗമായി എടുത്ത കുഴികളിൽ വീണ് നിരവധി പേർക്ക് ഇതിനോടകം പരിക്കേറ്റിട്ടുണ്ട്. നടപ്പാതയും ഡ്രെയിനേജ് സംവിധാനവും പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്. എത്രയും വേഗം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.