എറണാകുളം: ആർഎസ്എസ് പരിപാടിയിൽ ഗണവേഷത്തിൽ സംസ്ഥാന മുൻ ഡിജിപി ജേക്കബ് തോമസ്. പള്ളിക്കരയിലെ ആർഎസ്എസ് വിജയദശമി ആഘോഷം പഥസഞ്ചലനത്തിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്.
പരിപാടിയിൽ പങ്കെടുത്ത ജേക്കബ് തോമസ് ആർഎസ്എസിന് മതമോ പ്രദേശികതയോ ഇല്ലെന്ന് പറഞ്ഞു. കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്രനിർമാണമാണ് ആർഎസ്എസിന്റെ ലക്ഷ്യം. കായിക ശക്തിയും, മാനസിക ശക്തിയും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ശക്തിയും, സോഷ്യൽ മീഡിയ ശക്തിയും ആർജിക്കണം. വ്യക്തികൾ പലതരം ശക്തികൾ ആർജിക്കുമ്പോൾ രാഷ്ട്രം കൂടുതൽ ശക്തമാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു. സിപിഐഎം അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു. അക്രമരാഷ്ട്രീയത്തിന്റെ ഇരയാണ് സദാനന്ദൻ മാസ്റ്റർ. തെരഞ്ഞെടുപ്പ് ലക്ഷ്യമില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
ജേക്കബ് തോമസ് മുഴുവൻ സമയ ആർഎസ്എസ് പ്രചാരകനാകുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഗണവേഷത്തിൽ പഥസഞ്ചലനത്തിൽ പങ്കെടുക്കുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് വിജിലൻസ് ഡയറക്ടറായിരുന്നു ജേക്കബ് തോമസ്. പൊലീസിൽ നിന്ന് വിരമിച്ച ശേഷം 2021ൽ ബിജെപിയിൽ ചേർന്നിരുന്നു. ഡ്രഡ്ജർ അഴിമതി കേസിൽ വിജിലൻസ് അന്വേഷണം നേരിട്ട ജേക്കബ് തോമസ് സർക്കാരിനെ വിമർശിച്ചതിനും സർവീസിൽ ഇരിക്കെ അനുമതി ഇല്ലാതെ പുസ്തകം എഴുതിയതിനും നടപടി നേരിട്ടിട്ടുണ്ട്.