

വയനാട്: തുരങ്കപാത യാഥാർഥ്യമായതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിശ്ചയദാർഢ്യം ഒന്നു മാത്രമെന്ന് തിരുവമ്പാടി മുൻ എംഎൽഎ ജോർജ് തോമസ്. പദ്ധതിക്ക് പല ആശങ്കകളും പ്രതിസന്ധികളും ഉയർന്നപ്പോൾ ദീർഘവീക്ഷണത്തോടെ പദ്ധതിക്ക് പിന്നിൽ ഉറച്ചുനിന്നു മുന്നോട്ട് പോകാനായത് മുഖ്യമന്ത്രിയുടെ ഒറ്റയാളുടെ ഇച്ഛാശക്തി കൊണ്ടാണെന്ന് ജോർജ് എം. തോമസ് പറഞ്ഞു. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഔദ്യോഗിക നിർമാണോദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജോർജ് എം. തോമസ്.
വയനാട്, കോഴിക്കോട് ജില്ലകളിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയിൽ - കള്ളാടി – മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിക്ക് ആണ് ഇന്നു മുതൽ തുടക്കമായിരിക്കുന്നത്. ഇരട്ട തുരങ്കപാതയുടെ ഔപചാരികമായ നിർമാണോദ്ഘാടനം നിറഞ്ഞ സന്തോഷത്തോടെ നിർവഹിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വയനാട് തുരങ്കപാത എൽഡിഎഫ് സർക്കാരിൻ്റെ പ്രധാന വാഗ്ദാനം ആയിരുന്നുവെന്നും അത് യാഥാർഥ്യമാകുന്നതിന് തുടക്കം കുറിയ്ക്കുന്ന ദിനമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
"സംസ്ഥാനത്തിൻ്റെ പ്രധാന പരിപാടിയായ ഈ തുരങ്കപാത നേരത്തെ പ്രഖ്യാപിക്കപ്പെട്ടതാണ്. 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിൻ്റെ തുടർച്ചയായി 2021ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 900 വാഗ്ദാനങ്ങളാണ് നൽകിയിരുന്നത്. അതിലെ 33ാം ഇനത്തിലെ റോഡ് വികസന പദ്ധതികളിലെ പ്രധാന വാഗ്ദാനമായിരുന്നു വയനാട് തുരങ്കപാത. പല വാഗ്ദാനങ്ങളും കേട്ട് പരിചയമുള്ള കേരളത്തിലെ ജനങ്ങൾക്ക് 2016ന് ശേഷം നൽകുന്ന വാഗ്ദാനങ്ങൾ നടപ്പാക്കപ്പെടുമെന്ന ശുഭ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആ വാഗ്ദാനം യാഥാർഥ്യമാകുന്നതിന് തുടക്കം കുറിക്കുന്ന സുദിനമാണ് ഇന്ന്. കേരളത്തിലെ ഏറ്റവും ദൈർഘ്യമുളള പാതയാണ് ഇത്. രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്ക പാതയാകും വയനാട് ഇരട്ട തുരങ്കപാത", മുഖ്യമന്ത്രി പറഞ്ഞു.