കറാച്ചി: പാകിസ്ഥാൻ ചാര ഏജൻസിയുടെ മുൻ മേധാവി ഫൈസ് ഹമീദിന് 14 വർഷം തടവു ശിക്ഷ വിധിച്ച് സൈന്യം. രഹസ്യങ്ങൾ ചോർത്തിയതിനും അധികാര ദുർവിനിയോഗം നടത്തിയെന്നുമാരോപിച്ചാണ് ശിക്ഷ. ഫൈസ് ഹമീദ് രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെട്ടെന്നും സൈനിക പ്രസ്താവനയിൽ പറയുന്നു. മുൻ പ്രധാനമന്ത്രിയും പിടിഐ മേധാവിയുമായ ഇമ്രാൻ ഖാൻ സർക്കാരിന് കീഴിൽ 2019 മുതൽ 2021 വരെ സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഫൈസ് ഹമീദ്.
ഇമ്രാൻ ഖാനെ പിന്തുണച്ച ഫൈസ് ഹമീദ്, നേരത്തെ സൈന്യത്തെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഇമ്രാൻ ഖാന് അധികാരം നഷ്ടപ്പെട്ടതിനുശേഷം ഫൈസ് നേരത്തെ വിരമിച്ചു. പാകിസ്ഥാൻ ആർമി ആക്ട് ലംഘിച്ചെന്ന് ആരോപിച്ച് ഒന്നിലധികം തവണ കുറ്റം ചുമത്തപ്പെട്ടതോടെ ഫൈസിൻ്റെ എല്ലാ റാങ്കുകളും നീക്കം ചെയ്യപ്പെട്ടിരുന്നു. ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറുടെ ബിസിനസ് റെയ്ഡ് ചെയ്തുവെന്ന ആരോപണത്തെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഫൈസ് അറസ്റ്റിലായിരുന്നു.
നിയമനടപടികൾക്ക് ശേഷം, എല്ലാ കുറ്റങ്ങളിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി 14 വർഷം കഠിന തടവിന് ശിക്ഷിച്ചതായി സൈനിക പ്രസ്താവനയിൽ പറയുന്നു. രാഷ്ട്രീയ ഘടകങ്ങളുമായി കൂട്ടുകൂടുന്നവരിൽ, രാഷ്ട്രീയ പ്രക്ഷോഭവും അസ്ഥിരതയും വളർത്തിയെടുക്കുക എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. വിരമിച്ച ശേഷം ഇമ്രാൻ ഖാനെ ഉപദേശിച്ചുകൊണ്ട് ഹമീദ് രാഷ്ട്രീയത്തിൽ ഇടപെടുകയായിരുന്നു എന്ന് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു.
"ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം, അധികാരത്തിന്റെ നിയമവിരുദ്ധമായ ഉപയോഗം, ആളുകളെ ദ്രോഹിക്കാൻ സ്വന്തം ഓഫീസ് ദുരുപയോഗം ചെയ്യുക, കുഴപ്പങ്ങൾ സൃഷ്ടിക്കാൻ രാഷ്ട്രീയത്തിൽ ഇടപെടുക - ഫൈസ് ഹമീദിനെതിരെ ഇതെല്ലാം തെളിയിക്കപ്പെട്ടു," അത്തൗല്ല തരാർ എക്‌സ് പോസ്റ്റിൽ കുറിച്ചു.