മലപ്പുറം: അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങിയ പൂർവ വിദ്യാർഥി അറസ്റ്റിൽ. മലപ്പുറം തലക്കടത്തൂർ സ്വദേശി നീലിയത് വേർക്കൽ ഫിറോസ് (51) ആണ് അറസ്റ്റിലായത്. 1988-90 കാലത്ത് പഠിപ്പിച്ച അധ്യാപികയാണ് തട്ടിപ്പിനിരയായത്.
സ്വർണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാൻ ആണെന്ന് പറഞ്ഞായിരുന്നു ഇയാളെ ടീച്ചറെ സമീപിച്ചത്. ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. പിന്നീട് മൂന്ന് ലക്ഷം വാങ്ങി 12,000 രൂപ ലാഭ വിഹിതവും കൈമാറി. വിശ്വാസം പിടിച്ചു പറ്റി തവണകളായി കൂടുതൽ പണവും സ്വർണവും കൈക്കലാക്കിയതിന് പിന്നാലെ പ്രതി മുങ്ങുകയായിരുന്നു. കർണാടകയിൽ നിന്നാണ് പ്രതിയെ പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്.