തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു.
ശബരിമലയിൽ 2019ൽ തിരുവാഭരണ കമ്മീഷണറായിരുന്ന കെ.എസ്. ബൈജു. ദ്വാരപാലക ശിൽപ്പങ്ങൾ ഇളക്കുമ്പോൾ കെ.എസ്. ബൈജു സ്ഥലത്തുണ്ടായിരുന്നില്ല. എന്നാൽ രേഖകളിൽ ഇയാളുടെ ഒപ്പുണ്ടായിരുന്നു.
ഇത്തരത്തിൽ ഗുരുതരമായ വീഴ്ചകളാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇന്ന് വൈകീട്ടോടെയാണ് കെ. എസ്. ബൈജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബൈജുവിനെ ഉച്ചയോടെ ചോദ്യം ചെയ്തിരുന്നെന്നും വിവരം ലഭിക്കുന്നുണ്ട്.
ശബരിമലയിലെ കട്ടിളപ്പാളി മോഷണക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ പ്രതി ചേർത്തിരുന്നു. കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് വാസുവിന്റെ ശുപാർശയിലാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ ദേവസ്വം കമ്മീഷണറുടെ പങ്ക് വ്യക്തമാക്കുന്നത്. റിപ്പോട്ട് പ്രകാരം കേസിലെ മൂന്നാം പ്രതിയാണ് വാസു.