തിരുവനന്തപുരം: കഴക്കൂട്ടത്തെ നാല് വയസുകാരന്റെ മരണം കൊലപാതകം. കുഞ്ഞിൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കഴുത്തിന് പരിക്കേറ്റതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അമ്മയെയും സുഹൃത്തിനെയും പൊലീസ് വീണ്ടും കസ്റ്റഡിയിലെടുക്കും.
കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടത്ത് അതിഥി തൊഴിലാളികളുടെ മകനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വെസ്റ്റ് ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ (4) നെയാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ച നിലയിൽ കൊണ്ടുവന്നത്.
ഭക്ഷണം കഴിച്ച് കിടന്ന ശേഷം ഉണർന്നില്ല എന്നായിരുന്നു കുട്ടിയുടെ അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയതിന് പിന്നാലെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.