

കാസർഗോഡ്: ചെറുവത്തൂർ വീരമലക്കുന്നിന്റെ മുകളിൽ അപകടകരമാം വിധം കൂട്ടിയിട്ട മൺകൂന നീക്കം ചെയ്യാൻ ജിയോളജി വകുപ്പിന്റെ ഉത്തരവ്. ആറുവരി ദേശീയപാതാ നിർമാണത്തിൻ്റെ ഭാഗമായി കരാർ കമ്പനിയാണ് അശാസ്ത്രീയമായ രീതിയിൽ മണ്ണ് നിക്ഷേപിച്ചത്. കാലവർഷം കനത്തത്തോടെ പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതായി ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.
കണ്ണൂർ-കാസർഗോഡ് ദേശീയപാതയിൽ ചെറുവത്തൂരിന് സമീപം വീരമല കുന്നിലാണ് മണ്ണിടിച്ചിൽ ഭീഷണി നിലനിൽകുന്നത്. ആറുവരി ദേശീയപാതാ നിർമാണത്തിനായി കരാർ കമ്പനി അശാസ്ത്രീയമായി കുന്നിടിക്കുകയും കുന്നിടിച്ച് നീക്കം ചെയ്ത മണ്ണ്, മലയുടെ മുകളിൽ നിക്ഷേപിച്ചതുമാണ് മണ്ണിടിച്ചിൽ ഭീഷണി ഉയരാൻ കാരണമായത്. നിരുത്തരവാദിത്തത്തോടെ നിക്ഷേപിച്ച ഈ മണ്ണ്, അടിയന്തരമായി നീക്കം ചെയ്യാനാണ് ജിയോളജി വകുപ്പ് കരാർ കമ്പനിക്ക് നിർദേശം നൽകിയത്. ഇതിനുപിന്നാലെ ജെസിബി ഉപയോഗിച്ച് മണ്ണ് കൂനകൾ നിരപ്പാക്കുന്ന പ്രവൃത്തികളാരംഭിച്ചിട്ടുണ്ട്.
മഴ കനത്തതോടെ വീരമല കുന്നിലെ മണ്ണിടിച്ചിൽ ഭീഷണിയും ജനങ്ങളുടെ ആശങ്കയും കഴിഞ്ഞദിവസമാണ് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ജൂലായ് 23നാണ് വീരമല കുന്നിൽ നാടിനെ ഭീതിയിലാക്കിയ മണ്ണിടിച്ചിലുണ്ടായത്. അന്ന് മണ്ണിനടിയിൽ പെടാതെ കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ആ ഘട്ടത്തിൽ ജില്ലാ ഭരണകൂടം സ്ഥലത്തെത്തി പ്രഖ്യാപിച്ച നടപടികളൊന്നും ഒരു വർഷം പിന്നിട്ടിട്ടും യാഥാർഥ്യമായിട്ടില്ല. വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ ചെറുവത്തൂർ വീരമലയ്ക്ക് സമീപത്തുകൂടി യാത്ര ചെയ്യുന്നവരും പ്രദേശവാസികളും വലിയ ഭീതിയിലാണ്.