

കൊച്ചി: കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ഉൾപ്പെടെ ഏഴ് പേരെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്. മുഖ്യപ്രതി അക്ബർ അലി ഉൾപ്പെടെ ഏഴ് പേർ ഒളിവിലാണ്. ഇവർ സംസ്ഥാനം വിട്ടെന്നാണ് റിപ്പോർട്ട്. കേസിൽ ഇതുവരെ പിടിയിലായത് മൂന്ന് പേരാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മൂന്ന് പ്രതികളെ പിടികൂടിയത്.
സംഭവത്തിൽ പൊലീസ് നേരത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. രാത്രിയിൽ ചായ കുടിക്കാൻ ഇറങ്ങിയ പെൺകുട്ടികളെ ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളുമടക്കം എട്ട് പേർ ആക്രമിക്കുകയായിരുന്നു. പെൺകുട്ടികൾ നടന്ന് പോകുമ്പോൾ ലൈംഗികച്ചുവയോടെ ഇവർ കമൻ്റടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ആക്രമണം ഉണ്ടായത്.
അക്രമി സംഘത്തിൻ്റെ ദൃശ്യം മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചതോടെ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞ് പൊട്ടിക്കുകയും പെൺകുട്ടികളിലൊരാളെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും തല പിടിച്ച് നിലത്തിടിക്കുകയും ചെയ്തു എന്നുമാണ് പെൺകുട്ടികളുടെ പരാതി.
ആക്രമണത്തിൽ പെൺകുട്ടികളിലൊരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, മൊഴി എടുക്കാൻ എത്തിയ പൊലീസ് വസ്ത്ര ധാരണത്തെയും പുറത്തിറങ്ങിയ സമയത്തെയും വിമർശിച്ചെന്ന് മർദനമേറ്റ പെൺകുട്ടി പറഞ്ഞു.