തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധിയിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ. ജൂൺ രണ്ടിന് ഉന്നതതല യോഗം ചേരും. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. തമ്പാനൂർ, ചാക്ക മേഖലകളിലെ പ്രശ്നങ്ങൾ പ്രത്യേകമായി പരിശോധിക്കും.
വെള്ളക്കെട്ട് പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. മേയർ ഉൾപ്പെടെയുള്ളവരുമായി ചർച്ചയ്ക്ക് സർക്കാർ സന്നദ്ധമെന്നും മന്ത്രി പറഞ്ഞു. ജൂൺ രണ്ടിന് വൈകിട്ട് നാല് മണിക്ക് സെക്രട്ടേറിയറ്റിൽ ഉന്നതതല യോഗം ചേരും.
അതേസമയം, വെള്ളക്കെട്ടും മാലിന്യ പ്രശ്നവും പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐഎമ്മും ആവശ്യപ്പെട്ടു. കോർപ്പറേഷൻ ഭരണസമിതിയും സംസ്ഥാനസർക്കാരും കാട്ടുന്ന ഗുരുതരമായ അനാസ്ഥ അവസാനിപ്പിക്കണം. നഗരസഭ ന്യായീകരണങ്ങൾ പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നു. കാലവർഷം എത്തിയിട്ടും വേണ്ട മുൻകരുതലുകൾ സ്വീകരിച്ചില്ല. മാലിന്യ നീക്കങ്ങൾ പാളി. ജനജീവിതം പൂർണമായും സ്തംഭിപ്പിക്കുന്ന അവസ്ഥയെന്നും സിപിഐഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.