കോഴിക്കോട്: പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരായ പരാതിയിൽ ഭയമില്ലെന്ന് പാട്ട് എഴുതിയ പ്രവാസിയായ ജി.പി. കുഞ്ഞബ്ദുള്ള. അശ്ലീലമൊന്നും താനെഴുതിയിട്ടില്ലെന്ന് കുഞ്ഞബ്ദുള്ള ന്യൂസ് മലയാളത്തോട് പറഞ്ഞു. പാട്ടെഴുതുന്നതിന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ടെന്നും പരാതിയെക്കുറിച്ച് പേടിയില്ലെന്നും ജി.പി. കുഞ്ഞബ്ദുള്ള ന്യൂസ് മലയാളത്തോട് പറഞ്ഞു.
പാട്ടിനെതിരെ ഏത് കോടതിയിൽ പോയാലും വാദിക്കാനായി കോൺഗ്രസിന്റെ വക്കീലൻമാർ റെഡിയാണെന്ന് കുഞ്ഞബ്ദുള്ള പറയുന്നു. നൂറ് കൊല്ലം പാരമ്പര്യമുള്ള പാർട്ടിക്ക് രണ്ട് വരി പാട്ട് താങ്ങില്ലേ എന്നും കുഞ്ഞബ്ദുള്ള പരിഹാസ രൂപേണ ചോദിച്ചു.
പാട്ടല്ല, അയ്യപ്പൻ്റെ സ്വർണം കട്ടതാണ് യഥാർഥ പ്രശ്നമെന്ന് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം അഭിപ്രായപ്പെട്ടു. കട്ടതിൽ അവർക്ക് ഒരു പരാതിയുമില്ല. കട്ടുവെന്ന് പറഞ്ഞിലാണ് പരാതി. പാട്ടല്ല, മോഷണമാണ് എൽഡിഎഫിനെ ബാധിച്ചതെന്നും പിഎംഎ സലാം പറഞ്ഞു.
അതേസമയം പാരഡി ഗാനം വിശ്വാസത്തെ ഹനിക്കുന്നതാണെങ്കിൽ നടപടി വേണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. തെരഞ്ഞെടുപ്പിൽ പാരഡി ഗാനം എൽഡിഎഫിന് തിരിച്ചടി ആയില്ലെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
ഗാനം താൻ കേട്ടിട്ടില്ലെന്നാണ് ഇ.പി. ജയരാജൻ്റെ പ്രസ്താവന. കോൺഗ്രസ് ഇമ്മാതിരി കാര്യങ്ങൾ നോക്കി നടക്കുകയാണ്. പാർലമെന്റ് പാട്ട് പാടാനുള്ള സ്ഥലമാണെന്ന് കോൺഗ്രസ് എംപിമാർ കരുതുന്നത്. ഒരു പാട്ടിൽ കലങ്ങി പോകുന്നതല്ല ഇടതുപക്ഷമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.