തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്. ഡിജിപിക്ക് ലഭിച്ച പരാതി ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് കൈമാറി. വിശ്വാസത്തെ വൃണപ്പെടുത്തിയോ എന്ന് പൊലീസ് പരിശോധിക്കും. പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമാകും.
കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായ 'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചത്. പരാതിയിൽ കഴമ്പുണ്ടെങ്കിൽ പത്തനംതിട്ട എസ്‌പിക്ക് കേസ് കൈമാറാനാണ് നീക്കം. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നൽകിയത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്. രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചുവെന്നും ക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണം എന്നുമാണ് പരാതിയിൽ പറയുന്നത്.
തെരഞ്ഞെടുപ്പിന് പിന്നാലെ പാട്ട് വലിയ രീതിയില്‍ വൈറലാവുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ ഈ പാട്ട് പാടിയത് മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദ് എന്നയാളാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് എൽഡിഎഫിനേക്കാൾ 5 ശതമാനം വോട്ടിന്റെ മുൻതൂക്കമാണ് ലഭിച്ചിട്ടുള്ളത്. പോൾ ചെയ്തതിൽ 40.7 ശതമാനമാണ് യുഡിഎഫിന്റെ വോട്ട് വിഹിതം. എൽഡിഎഫിന് 35.7 ശതമാനം വോട്ടുലഭിച്ചിട്ടുണ്ട്. എൻഡിഎ 16 ശതമാനം വോട്ടാണ് നേടിയത്.