തിരുവനന്തപുരം: യുവതിയുടെ ഉള്ളിൽ കുടുങ്ങിയ ഗൈഡ് വയർ ആരോഗ്യപ്രശ്നം ഉണ്ടാക്കില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ അതുകൂടി ഉൾപ്പെടുത്തി കൂടുതൽ പരിശോധന നടത്തുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ അറയിച്ചു. ഇതറിഞ്ഞതിനെ തുടർന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ശ്രീചിത്രയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. വിഷയത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ പ്രതികരിച്ചിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
2023ലാണ് യുവതിക്ക് തൈറോയിഡ് ശസ്ത്രക്രിയ നടത്തിയത്. അന്നാണ് ഗൈഡ് വയർ ഉള്ളിൽ കുടുങ്ങിയത്. അതിന് ശേഷം ആശുപത്രി വിട്ടുപോയ യുവതിക്ക് ആദ്യകാലത്ത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നും അനുഭവപ്പെട്ടിരുന്നില്ല. പിന്നീട് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട സമയത്ത് ശ്രീചിത്രയിലും ആർസിസിയിലും എത്തി പരിശോധന നടത്തി. റിപ്പോർട്ട് വന്നപ്പോഴാണ് നെഞ്ചിലെ ഗൈഡ് വയർ കണ്ടെത്തിയത്. എന്നാൽ ഗൈഡ് വയർ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നാണ് ആരോഗ്യവകുപ്പിൻ്റെ ഉത്തരവിൽ പറയുന്നത്.
അതേസമയം, സർജറി സമയത്ത് ഗൈഡ് വയർ ഉള്ളിൽ കുടുങ്ങിയെന്ന് സീനിയർ കൺസൾട്ടന്റ് ഡോ. രാജീവ് കുമാർ സമ്മതിച്ചിരുന്നു. പതിനേഴുകാരിക്ക് അപ്പൻഡിസൈറ്റിസ് സർജറി നടത്തുന്നതിനിടെ ആന്തരിക രക്തക്കുഴൽ പൊട്ടിയെന്നും ഡോക്ടർ പറഞ്ഞു. ഡോക്ടർക്കെതിരെ കഴിഞ്ഞ ദിവസം കുടുംബം പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഡോക്ടറുടെ കുറ്റസമ്മതം.