തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക കര്‍മ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണ്. കനിവ് 108 വഴി അഞ്ച് ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ ഉറപ്പാക്കിയെന്നും പാമ്പുകടി കേസുകള്‍ നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
151 സര്‍ക്കാര്‍ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളിലും ആന്റിവെനം ലഭ്യമാണ്. ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിങ് നടത്തും. പിഎച്ച്സി/സിഎച്ച്സികളിലും ആന്റിവെനം ലഭ്യമാക്കും. ഹമ്പ് നോസ് പിറ്റ് വൈപ്പര്‍, മലബാര്‍ പിറ്റ് വൈപ്പര്‍ തുടങ്ങിയവയുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രത്യേക ചികിത്സാ പ്രോട്ടോക്കോളുകളും നടപ്പാക്കും.
പാമ്പ് കടിയേറ്റ് കൂടുതല്‍ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്‌ളാഗ്ഡ് ഇന്‍സ്റ്റിറ്റ്യൂഷനായി കണക്കാക്കി കൂടുതല്‍ സൗകര്യങ്ങളൊരുക്കും. സാമൂഹികാധിഷ്ഠിത നിരീക്ഷണത്തോടെ പാമ്പുകടികള്‍ റിപ്പോര്‍ട്ട് ചെയ്യും. ചികിത്സയുമായി ബന്ധപ്പെട്ട കാല താമസം പ്രത്യേകമായി നിരീക്ഷിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.