"തോൽക്കുമെന്ന് ഭയന്നിരിക്കുമ്പോൾ ഞാൻ നേടിയെടുക്കുമെന്ന് ഉറച്ച് വിശ്വസിച്ചത് അവരാണ്..."; തൃശൂർ കളക്ടറായി ചുമതലയേറ്റതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ശിഖാ സുരേന്ദ്രൻ

"കമ്പനിയിൽ ഏറെ സമയവും നിന്നു കൊണ്ടുള്ള ജോലിചെയ്ത് ക്ഷീണിതയായി വീട്ടിലെത്തുന്ന അമ്മയ്ക്ക്, മകൾക്ക് ഉപദേശങ്ങൾ നൽകുവാനോ, പഠനത്തിലെ സംശയങ്ങൾ ദൂരീകരിക്കുവാനോ അറിയുമായിരുന്നില്ല..."
"തോൽക്കുമെന്ന് ഭയന്നിരിക്കുമ്പോൾ ഞാൻ നേടിയെടുക്കുമെന്ന് ഉറച്ച് വിശ്വസിച്ചത് അവരാണ്..."; തൃശൂർ കളക്ടറായി ചുമതലയേറ്റതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ശിഖാ സുരേന്ദ്രൻ
Source: FB
Published on
Updated on

തൃശൂർ: ജില്ലാ കളക്ടർ കസേരയിലേക്കുള്ള തൻ്റെ യാത്രയെ കുറിച്ച് തൃശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ പങ്കുവച്ച വൈകാരിക കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. സ്വപ്നത്തിന് ഊർജവും ആത്മവിശ്വാസവും പകർന്ന് കഠിനമായ യാത്രയിലത്രയും കരുത്തായത് തൻ്റെ മാതാപിതാക്കളാണെന്ന് ശിഖ തൻ്റെ കുറിപ്പിൽ പറയുന്നു. തൃശൂർ ജില്ലാ കളക്ടർ ആയി ചാർജ് എടുത്ത നിമിഷത്തിൽ അച്ഛൻ കൂടെയുണ്ടായിരുന്നെങ്കിലെന്ന് ഓർത്തുപോയി. തോൽക്കുമെന്ന് ഭയന്നപ്പോഴെല്ലാം മകൾ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച അച്ഛനും അമ്മയുമാണ് സിവിൽ സർവീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ നിന്നും ജില്ലാ കളക്ടറുടെ കസേരയിലേക്ക് തന്നെ എത്തിച്ചതെന്നും ശിഖാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് കാസർഗോഡേക്ക് സ്ഥലംമാറിയ അർജുൻ പാണ്ഡ്യനിൽ നിന്ന് ശിഖാ സുരേന്ദ്രൻ ജില്ലാ കളക്ടറുടെ ചുമതലയേറ്റത്.

"തോൽക്കുമെന്ന് ഭയന്നിരിക്കുമ്പോൾ ഞാൻ നേടിയെടുക്കുമെന്ന് ഉറച്ച് വിശ്വസിച്ചത് അവരാണ്..."; തൃശൂർ കളക്ടറായി ചുമതലയേറ്റതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ശിഖാ സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏതൊക്കെ എംഎല്‍എമാര്‍ പണം നല്‍കി; കണക്ക് പുറത്ത്, വൈറലായി പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

സ്വപ്നം കാണുവാൻ പഠിപ്പിച്ചത് അച്ഛനാണ്. ഇന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ആയി ചാർജ് എടുത്തപ്പോൾ, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ഡയാലിസിസ് കിടക്കയിൽ നിന്ന് അച്ഛൻ പകർന്നു തന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നൽകാനായിട്ടില്ല. കണ്ണുകൾ ഈറനണിഞ്ഞാണ് ഈ കുറിപ്പ് എഴുതുന്നതെങ്കിലും, അച്ഛൻ്റെ അനുഗ്രഹങ്ങൾ എന്നും എന്നിൽ ഉണ്ടാകും എന്ന ഉറപ്പാണ് മുന്നോട്ടുള്ള എൻറെ ഊർജ്ജം. ചാർജ് എടുക്കുവാൻ കളക്ടറേറ്റിലേക്ക് ഇറങ്ങുന്ന നേരം, കാൽ തൊട്ടു തൊഴുതപ്പോൾ, അമ്മ വിതുമ്പിയതിന് കാരണം അച്ഛൻറെ അഭാവമാണ്. എന്നോടൊപ്പം ജില്ലാ കളക്ടറുടെ കാറിൽ കയറിയപ്പോഴും സങ്കടം കൊണ്ടു അമ്മ ഒന്നും മിണ്ടിയിരുന്നില്ല. അച്ഛൻ രോഗബാധിതനായപ്പോൾ ഏതാണ്ട് ഇരുപത് വർഷം ഞങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കി അധ്വാനിച്ചത് അമ്മയാണ്. കമ്പനിയിൽ ഏറെ സമയവും നിന്നു കൊണ്ടുള്ള ജോലിചെയ്ത് ക്ഷീണിതയായി വീട്ടിലെത്തുന്ന അമ്മയ്ക്ക്, മകൾക്ക് ഉപദേശങ്ങൾ നൽകുവാനോ, പഠനത്തിലെ സംശയങ്ങൾ ദൂരീകരിക്കുവാനോ അറിയുമായിരുന്നില്ല. സിവിൽ സർവീസ് കോച്ചിങ്ങിന് കുടുംബശ്രീയിൽ നിന്നും ,സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ചു. വീട്ടിലെ അവസ്ഥ മനസ്സിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാം എന്ന് കരുതിയപ്പോൾ പോലും അമ്മയും അച്ഛനും എന്നെ പിന്തിരിപ്പിച്ചു.

സിവിൽ സർവീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ നിന്നും ജില്ലാ കളക്ടറുടെ കസേരയിലേക്ക് എന്നെ എത്തിച്ചത് ഞാൻ വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രം അല്ല ; മറിച്ച്, പഠിച്ചു മടുത്തിരിക്കുമ്പോൾ , ചെയ്യാമെന്ന് കരുതി മാറ്റിവെക്കുമ്പോൾ , തോൽക്കും എന്ന് ഭയന്നിരിക്കുമ്പോൾ , എല്ലാം- തന്റെ മകൾ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയുമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com