
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ ജില്ലകളിലും മലയോര മേഖലകളിലും മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. മഴ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മല്പപുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്.
ശക്തമായ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തീരപ്രദേശങ്ങളിൽ ഉള്ളവർക്ക് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം ആലപ്പാട് മുതൽ ഇടവ വരെ, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ വരെ, കണ്ണൂർ കുഞ്ചത്തൂർ മുതൽ കാസർഗോഡ് കോട്ടക്കുന്ന് വരെയുള്ള ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീരുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.