
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രനെതിരായ ഹർജി പിന്‍വലിക്കാന്‍ സര്‍ക്കാരിന് അനുമതി നൽകി ഹൈക്കോടതി. സുരേന്ദ്രനെതിരായ റിവിഷന്‍ ഹർജി പിന്‍വലിക്കാനാണ് സര്‍ക്കാരിന് അനുമതി നല്‍കിയത്. സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് റിവിഷന്‍ ഹര്‍ജി പിന്‍വലിച്ചത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സുരേന്ദ്രനെതിരായ കേസ്. പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്.
ഇതിനെതിരെ നൽകിയ വിടുതല്‍ ഹര്‍ജി കാസർകോട് ജില്ലാ സെഷൻസ് കോടതി അംഗീകരിച്ചിരുന്നു. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് വിടുതല്‍ ഹര്‍ജിയിലെ വാദം. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നതിനാൽ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും അന്ന് കോടതില്‍ ഹാജരായിരുന്നു.