
എസ്എസ്എൽസി ബുക്കിൽ മതം മാറ്റം രേഖപ്പെടുത്താൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. ജനന തീയതിയും പേരും മാറ്റം വരുത്തുന്നത് പോലെ മാറുന്ന മതവും രേഖപ്പെടുത്താം. മുസ്ലീമായ പിതാവിനും ഹിന്ദുവായ മാതാവിനും ജനിച്ച് ഹിന്ദു ആചാരപ്രകാരം വളർന്ന പാലക്കാട് സ്വദേശിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്.
പ്രായപൂർത്തിയായപ്പോൾ മതം മാറ്റാൻ ഇയാൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ ചട്ടം അതനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചത്. തുടർന്ന് മതം തിരുത്തുന്നതിന് നിയമത്തിൽ വ്യവസ്ഥകളുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സ്കൂളിൽ ' മുഹമ്മദ് റിയാസുദ്ദീൻ സി.എസ്. ' എന്ന പേരാണ് നൽകിയത്. മതം 'ഇസ്ലാം എന്നായിരുന്നു. പ്രായപൂർത്തിയായപ്പോൾ ആര്യസമാജം വഴി ഔദ്യോഗികമായി മതം മാറി. പേര് ' സുധിൻ കൃഷ്ണ സിഎസ് ' എന്നും മതം ' ഹിന്ദു ' എന്നും ഉൾപ്പെടുത്തി ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എസ്എസ്എൽസി ബുക്കിൽ മാറ്റം വരുത്താൻ അപേക്ഷ നൽകിയെങ്കിലും നിരസിക്കുകയായിരുന്നു. സ്കൂൾ രേഖകളിൽ ജാതിയും മതവും മാറ്റാൻ കേരള വിദ്യാഭ്യാസ നിയമത്തിലും ചട്ടങ്ങളിലും വ്യവസ്ഥയില്ലെന്ന് പറഞ്ഞാണ് അപേക്ഷ തള്ളിയത്. എന്നാൽ നിയമത്തിൽ ഇത്തരം വ്യവസ്ഥകളുണ്ടെന്നും ഹർജിക്കാരൻ്റെ മതം ഹിന്ദുവെന്ന് രേഖപെടുത്താനും കോടതി നിർദേശിച്ചു.