കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേട് വ്യക്തമാണ്. ആറാഴ്ച്ചക്കകം പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കണം. സ്വർണ ആവരണമുള്ള പാളികൾ ചെമ്പ് പാളിയെന്ന് എഴുതി ചേർത്തത് മനഃപൂർവ്വം എന്നും ഹൈക്കോടതിയുടെ നിർണായക കണ്ടെത്തൽ.
1999ൽ വിജയ് മല്യ ദ്വാരപാലക ശിൽപ്പങ്ങളിൽ ആവരണം ചെയ്തത് ഒന്നരക്കിലോ സ്വർണമാണ്. പരമ്പരാഗത രീതിയിലാണ് അന്ന് സ്വർണം പൊതിഞ്ഞത്. 2019-ൽ ദ്വാരപാലക കവാടത്തിൽ പൊതിയാൻ നൽകിയ സ്വർണം ബാക്കി വന്നു. 2019ൽ ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ അത്രയും സ്വർണം ദ്വാരപാലക ശിൽപത്തിനൊപ്പം തിരിച്ചെത്തിയില്ലെന്ന് വ്യക്തമാണ്.
അധിക സ്വർണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന്റെ അനുമതി തേടിയെന്നും കണ്ടെത്തലുണ്ട്. ഇതിനായി 2019 ഡിസംബറിൽ രണ്ട് ഇ മെയിൽ സന്ദേശങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി അയച്ചു. നിർധനയായ പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിന് സ്വർണം ഉപയോഗിക്കാൻ എന്ന് പറഞ്ഞായിരുന്നു ഇമെയിൽ സന്ദേശം.
സാമ്പത്തിക ലാഭത്തിന് വേണ്ടി, സ്വർണം പൊതിഞ്ഞ ഒറിജിനൽ ദ്വാരപാലക ശില്പങ്ങൾ 2019ൽ സ്പോൺസർ വിൽപന നടത്തിയോ എന്നും സംശയിക്കാമെന്ന് വിജിലൻസ് റിപ്പോർട്ട് പരിശോധിച്ച കോടതി വിലയിരുത്തി. ഇക്കാര്യങ്ങളിൽ അന്വേഷണം വേണം. മൂന്ന് ദശാബ്ദമായുള്ള നടപടികൾ പ്രത്യേക സംഘത്തിന്‍റെ അന്വേഷണ പരിധിയിൽ വരണമെന്നും കോടതി നിർദേശിച്ചു.
1998-99ൽ ശ്രീകോവിലടക്കം സ്വർണം പൊതിഞ്ഞതിന്റെ തരംതിരിച്ചുള്ള വിവരങ്ങൾ സ്പോൺസറായ യുണൈറ്റഡ് ബ്രൂവറീസിന്റെ ഫിനാൻസ് മാനേജർ അയച്ച കത്തിൽ വ്യക്തമാണ്. ആകെ 30.3 കിലോ സ്വർണമാണ് അന്ന് ഉപയോഗിച്ചത്. ദ്വാരപാലക ശില്പങ്ങൾക്ക് 1.5 കിലോ വേണ്ടിവന്നു. എന്നാൽ 2019ൽ ചെന്നൈയിലെത്തിച്ച് സ്വർണം പൂശിയപ്പോൾ 394 ഗ്രാം മാത്രമാണ് ഉപയോഗിച്ചത്. ചെമ്പുപാളികളാണ് കൊടുത്തുവിട്ടതെന്ന് മഹസറിൽ ഉദ്യോഗസ്ഥർ തെറ്റായി രേഖപ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.