"ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം തൃപ്തികരം, എസ്ഐടിക്ക് എതിരായ തെറ്റായ പ്രചാരണങ്ങൾ പാടില്ല"; കവചം തീർത്ത് ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ പ്രതിപക്ഷ വിമർശനത്തിനിടെ പ്രത്യേക അന്വേഷണ സംഘത്തിന് കവചം തീർത്ത് ഹൈക്കോടതി. എസ്ഐടിക്ക് എതിരായ തെറ്റായ പ്രചാരണങ്ങൾ പാടില്ലെന്നാണ് ഹൈക്കോടതി നിർദേശം. അന്വേഷണം നടക്കുന്നത് കോടതിയുടെ മേൽനോട്ടത്തിലാണെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് എസ്ഐടി ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി.രേഖകൾ മറച്ചുവെക്കാനായി ചില വ്യക്തികൾ ശ്രമിച്ചു. എന്നാൽ സുപ്രധാന രേഖകൾ കണ്ടെത്താനും വീണ്ടെടുക്കാനും എസ്ഐടി സംഘത്തിന് കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു. നിർഭയമായി അന്വേഷണം മുന്നോട്ടു പോകണമെന്നും ഹൈക്കോടതി പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി 181 സാക്ഷികളുടെ മൊഴിയെടുത്തതായി എസ്ഐടി കോടതിയെ അറിയിച്ചു. നാലാംഘട്ട അന്വേഷണം സ്വര്‍ണക്കെമാറ്റം സംബന്ധിച്ചാണ്. 1998 ൽ സ്വർണപാളി സ്ഥാപിച്ചതിന് തെളിവുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. അന്വേഷണത്തിന് കോടതി എസ്ഐടിക്ക് ആറാഴ്ച കൂടി സമയം അനുവദിച്ചു.
