കോഴിക്കോട്: സംസ്ഥാനത്ത് ശമ്പള വർധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാരോട് പ്രതികാര നടപടിയുമായി ആശുപത്രി മാനേജ്മെന്റുകൾ. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ രണ്ട് നഴ്സുമാരെ പിരിച്ചുവിട്ടു. സമരം ചെയ്യുന്നവരോട് ഹോസ്റ്റൽ ഒഴിയാനും അധികൃതർ നിർദേശം നൽകി. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം താറുമാറാകുന്ന വിധത്തിൽ നഴ്സുമാരുടെ സമരം കടുക്കുകയാണ്. മാനേജ്മന്റുകൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിലെ മിനിമം വേതനം 40,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശക്തമായ സമരമാണ് നഴ്സുമാർ നടത്തുന്നത്. ആശുപത്രികളുടെ പ്രവർത്തനം താറുമാറാകുന്ന രീതിയിലേക്ക് സമരം എത്തിയതോടെ നഴ്സുമാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണ് ആശുപത്രി മാനേജ്മെന്റുകൾ. അതിശക്തമായ സമരം നടക്കുന്ന കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ രണ്ട് നഴ്സുമാരെ പിരിച്ചുവിട്ടു . താത്ക്കാലിക ജീവനക്കാർകക്ക് എതിരെയാണ് നടപടി.
ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർഥികളും ആശുപത്രി അധികൃതരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.സമരത്തിൽ പങ്കെടുക്കാതിരിക്കാനായി പരിശീലന ക്ലാസുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ജോലിയെടുക്കാൻ നിർബന്ധിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു. സമരം ചെയ്ത നഴ്സുമാർക്ക് ഹോസ്റ്റൽ ഒഴിയാൻ നോട്ടീസ് നൽകിയതും പ്രതിഷേധത്തിന് കാരണമായി. നഴ്സുമാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് യു എൻ എയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
സമരം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. പിരിച്ചുവിടലിനെതിരെ യുവമോർച്ച ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാർച്ച നടത്തി. രാവിലെ കോഴിക്കോട് കലക്ടറേറ്റിന് മുന്നിലെ സമരവേദിക്ക് മുന്നിലൂടെ കടന്ന് പോയ മന്ത്രി മുഹമ്മദ് റിയാസിനെ നഴ്സുമാർ കൂകി വിളിച്ചു. കണ്ണൂർ ബി എം ആശുപത്രി, എറണാകുളം അസ്റ്റർ, അങ്കമാലി ലിറ്റിൽ ഫ്ലവർ, കോട്ടയം കാരിത്താസ് എന്നിവിടങ്ങളിലും നഴ്സുമാർ സമരത്തിലാണ് .
തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിച്ച് നിയമപരമായി മിനിമം വേതനം നടപ്പിലാക്കാൻ ആവശ്യമായ നിർദേശം ലേബർ കമ്മീഷണർക്ക് നൽകിയതായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു . ബേബി മെമ്മോറിയയിലെ പിരിച്ചുവിടലും അന്വേഷിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.കോഴിക്കോട് നാലിടത്ത് കിടത്തി ചികിത്സ നിർത്തിയതിനൊപ്പം പത്തിലധികം ആശുപത്രികളുടെ പ്രവർത്തനം പൂർണ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. അനുകൂല തീരുമാനം മാനേജ്മെന്റുകളിൽ നിന്നുണ്ടാകുന്നത് വരെ സമരം തുടരാനാണ് നഴ്സുമാരുടെ തീരുമാനം.