
കിടപ്പാടമില്ലാതെ ആയിരങ്ങള്‍ വലയുമ്പോൾ കോടികള്‍ മുടക്കിയ സർക്കാർ പദ്ധതിയിലെ വീടുകള്‍ കാടുകയറി നശിക്കുന്നു. ഭവനരഹിതരായ പട്ടികജാതി വിഭാഗക്കാർക്കായി നൽകിയ 200 വീടുകൾ ഉപയോഗശൂന്യമായി കിടക്കുന്നത് ഇടുക്കി കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളിലാണ്. സർക്കാർ ഖജനാവിൽ നിന്നും പത്ത് കോടി രൂപയിൽ അധികമാണ് പദ്ധതിക്കായി ചെലവഴിച്ചത്.
മൂന്ന് സെന്റിലും അഞ്ചു സെന്റിലും നിരവധി വീടുകളാണ് കാടുകയറി നശിക്കുന്നത്. മൂന്നാറിലെ തോട്ടം തൊഴിലാളികളാണ് ഗുണഭോക്താക്കൾ എങ്കിലും വിരലിൽ എണ്ണാവുന്നവന്നവർ മാത്രമാണ് ഇവിടെ താമസിക്കുന്നത്. 2000 -2005 കാലഘട്ടം മുതൽ 2014 കാലഘട്ടം വരെയുള്ള സർക്കാരുകൾ പലതവണയാണ് പട്ടികജാതി വിഭാഗത്തിലുള്ള ഭൂരഹിതർക്ക് സ്ഥലവും വീടും നൽകിയത്. പട്ടികജാതി വിഭാഗക്കാരായ ഗുണഭോക്തൃ പട്ടികയിൽ കടന്നുകൂടിയവർ ഭൂരിഭാഗവും അനർഹർ എന്നത് ഒറ്റനോട്ടത്തിൽ വ്യക്തമാണ്. കാഴ്ചയിൽ എത്തിപ്പെടാവുന്ന മൂന്നുമുറി വീടുകൾ എല്ലാം കാടുകയറി നശിച്ചനിലയിലാണ്.
മറയൂർ കാന്തല്ലൂർ പഞ്ചായത്തുകളിലെ പെരിയവയൽ, നാച്ചിവയൽ, മിഷൻവയൽ, പള്ളനാട് തുടങ്ങിയ മേഖലകളിലാണ് നിർമാണം പാതി പൂർത്തിയായതും പൂർണമായതുമായ വീടുകൾ കാടുകയറി നശിക്കുന്നത്. പട്ടികജാതി വകുപ്പിന്റെ വിവിധ പദ്ധതികൾ പ്രകാരമാണ് വീടുകൾക്ക് തുക പല വർഷങ്ങളിൽ ഘട്ടമായി അനുവദിച്ചത് . ഓരോ കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലവും വീടുമാണ് പദ്ധതിയുടെ രൂപരേഖ.
മൂന്നാർ, ദേവികുളം മേഖലയിലുള്ള എസ്‌സി വിഭാഗത്തിൽപ്പെടുന്ന തോട്ടംതൊഴിലകൾക്ക് കിലോമീറ്ററുകൾ താണ്ടി മറയൂരിലും കാന്തല്ലൂരിലും ഉള്ള പദ്ധതി പ്രദേശത്ത് താമസിക്കാനാകില്ലെന്ന് ഭൂരിഭാഗം ആളുകളും പരാതിപ്പെടുന്നു. എന്നാൽ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന നിരവധിപ്പേരാണ് കാന്തല്ലൂർ മറയൂർ പഞ്ചായത്തിൽ ഉള്ളത്. അവർക്കെങ്കിലും ഈ വീടുകൾ കൈമാറണമെന്നാണ് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. കോടികളുടെ പട്ടികജാതി ക്ഷേമം കാടുപിടിച്ചു കിടക്കുന്ന നിലയിലായിട്ട് വർഷം 25 കടന്നു എന്നത് നീതീകരിക്കാനാകാത്ത കെടുകാര്യസ്ഥതയാണ്