
തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ ജില്ലാ അധ്യക്ഷന്‍ പാലോട് രവിയുടെ ഫോൺ സംഭാഷണം മാധ്യമങ്ങൾക്ക് എങ്ങനെ ചോർന്നു കിട്ടിയെന്ന് കണ്ടെത്താൻ നിയമവഴി തേടി പാർട്ടി നടപടി നേരിട്ട എ. ജലീൽ. ഫോൺ റെക്കോർഡ് ചോർന്നതിന് പിന്നാലെ വാമനപുരം ബ്ലോക്ക് മുൻ ജനറൽ സെക്രട്ടറിയായിരുന്ന ജലീലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. അച്ചടക്കസമിതി റിപ്പോർട്ടിലും ജലീലിനെതിരെ നടപടി തുടരണമെന്ന ശുപാർശയാണുള്ളത്.
പാലോട് രവിയുമായി താൻ സംസാരിച്ചത് ഒരാൾക്ക് മാത്രമാണ് അയച്ചുകൊടുത്തത്. അത് അയാൾ കേട്ട ശേഷം താൻ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അപ്പോൾ പിന്നെ ഫോൺ റെക്കോർഡ് എങ്ങനെ പ്രചരിച്ചു എന്നറിയണം. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സംഭവിച്ച കാര്യം കഴിഞ്ഞ മാസം എങ്ങനെയാണ് മാധ്യമങ്ങൾക്ക് കിട്ടിയത്? ആരാണ് ശബ്ദരേഖ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത്? ഇത് അന്വേഷിക്കണം എന്നും ജലീല്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നേരിട്ട് പൊലീസിനെ സമീപിച്ചാൽ അന്വേഷണം നടക്കില്ല എന്നു കണ്ടെത്തിയാണ് നിയമവഴി തേടുന്നതെന്ന് ജലീൽ പറയുന്നു. കോടതി മുഖേന അന്വേഷണത്തിന് അനുമതി വാങ്ങാനാണ് നീക്കം.
തനിക്ക് പറയാനുള്ളത് അച്ചടക്കസമിതിക്ക് മുന്‍പാകെ എഴുതി നൽകുകയായിരുന്നു. പാലോട് രവിയെ നേരിൽ കണ്ട് മാപ്പ് പറഞ്ഞതടക്കമുള്ള കാര്യങ്ങൾ എഴുതി നൽകിയിട്ടുണ്ടെന്നും ജലീൽ പറയുന്നു. എന്നാൽ അച്ചടക്ക സമിതി തന്നെ നേരിട്ടു കേട്ടിട്ടില്ല. പക്ഷേ പാർട്ടി നടപടി തുടരാൻ ഉദ്ദേശിക്കുന്ന സ്ഥിതിക്ക് താൻ മാത്രം അല്ല കുറ്റക്കാരൻ എന്നാണ് ജലീലിന്റെ പക്ഷം.
അതേസമയം, ശബ്ദരേഖാ വിവാദത്തില്‍ പാലോട് രവി കുറ്റക്കാരനല്ലെന്നാണ് അച്ചടക്ക സമിതി റിപ്പോർട്ട്. പാലോട് രവിക്കെതിരെ കൂടുതൽ നടപടികൾ വേണ്ടെന്നും നന്നായി പ്രവർത്തിച്ചില്ലെങ്കിൽ സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും പൊതുയോഗത്തിലോ പൊതുയിടത്തോ അല്ല പാലോട് രവി സംസാരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
മൂന്ന് മാസം മുൻപ്, വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന എ. ജലീലുമായി അന്ന് തിരുവനന്തപുരം അധ്യക്ഷനായിരുന്ന പാലോട് രവി നടത്തിയ സംഭാഷണം പുറത്തുവന്നത് വലിയ രാഷ്ട്രീയ ചർച്ചകള്‍ക്കാണ് വഴിവെച്ചത്. 'കോൺഗ്രസ് എടുക്കാ ചരക്ക് ആയി മാറുകയാണ്, ഇങ്ങനെ പോയാൽ പാർട്ടി ഉച്ചിയും കുത്തി വീഴും, മൂന്നാമതും മാർക്സിസ്റ്റ് ഭരണം തുടരും...," എന്നിങ്ങനെയായിരുന്നു പാലോട് രവിയുടെ ശബ്ദ സന്ദേശം.