

ഇടുക്കി: പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത പഴമയുടെ ഓർമയാണ് അഞ്ചൽപെട്ടികള്‍. കേരളം നാട്ടുരാജ്യങ്ങളായിരുന്ന കാലത്ത് കത്തുകളും രേഖകളും കൈമാറിയിരുന്ന അഞ്ചൽപെട്ടിയുടെ ഒരു ശേഷിപ്പ് ഇടുക്കിയിലെ കുടയത്തൂർ ഹയർ സെക്കൻഡറി സ്കൂളിലുണ്ട്. വർഷങ്ങളായി സ്കൂളിന്റെ പടിക്കെട്ടിലാണ് ആ ചരിത്ര സ്മരണയുടെ സ്ഥാനം.
മൊബൈൽ ഫോണുകൾക്കും ഇന്റർനെറ്റിനും മുൻപ് ഒരുകാലത്ത് കേരളത്തിൽ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന സംവിധാനമാണ് അഞ്ചൽപെട്ടികള്‍. തിരുവിതാംകൂർ രാജവംശം തുടക്കമിട്ട തപാൽ സംവിധാനം, പോസ്റ്റ് ഓഫീസുകൾ നിലവിൽ വന്നത്തോടെയാണ് അപ്രത്യക്ഷമായത്.
കാലഘട്ടങ്ങളുടെ കഥകൾ പറയുന്ന അഞ്ചൽപെട്ടികളിൽ ഒന്ന് കുടയത്തൂർ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലുണ്ട്. വർഷങ്ങളായി പടിക്കെട്ടിന് സമീപം ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന അഞ്ചല്‍പെട്ടി, വിദ്യാർഥികളും, പിടിഎയും ചേർന്നാണ് പുനഃസ്ഥാപിച്ചത്. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും, തിരിച്ചും, കത്തുകളുമായി അഞ്ചൽ ഓട്ടക്കാർ മൈലുകളോളം സഞ്ചരിച്ചിരുന്നു എന്നാണ് ചരിത്രരേഖകൾ പറയുന്നത്.
ഭൂതകാലത്തിന്റെ ഓർമകള്‍ പേറുന്ന അഞ്ചല്‍പെട്ടി കുട്ടികളും അധ്യാപകരും ഏറെ ശ്രദ്ധയോടെയാണ് സംരക്ഷിച്ചുപോരുന്നത്. പൊതുവിടങ്ങളില്‍ അപൂർവ്വമായി മാത്രമാണ് കാണുന്നതെങ്കിലും, മ്യൂസിയങ്ങളിലും മറ്റും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അഞ്ചൽപെട്ടികൾ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്.