

തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തുടങ്ങിയതാണ്. സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 3000 ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിൽ കാലതാമസമുണ്ടാകില്ല. ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും. മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കും. അർഹരായ നിരവധി ആളുകൾ പുറത്ത് നിൽക്കുകയാണ്. അനർഹരായവർ പട്ടികയിലുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇത് പരിശോധിക്കും.
ഈ മാസത്തെ ക്ഷേമപെൻഷൻ 24 മുതൽ ആരംഭിക്കുമെന്നും വി.ഡി. സതീശൻ സഭയിൽ പറഞ്ഞു. പെൻഷൻ നൽകാൻ ചില മാനദണ്ഡങ്ങൾ ഉണ്ട്. എസിയുള്ള വീടുകളിലെ ആളുകൾക്ക് പെൻഷൻ നൽകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.