കാസർഗോഡ്: കാസർഗോഡ് പാണലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ യുവതിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. ഫാത്തിമത്ത് സുഫൈദയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തി. പല പാടുകളും അടുത്തിടെ ഉണ്ടായതെന്നും കണ്ടെത്തൽ.
ഇന്നലെ രാത്രി അറസ്റ്റിലായ ഭർത്താവ് കെ.എ. മുഹമ്മദ് ആദിൽ റിമാൻഡിൽ ആണ്. ഭാരതീയ ന്യായ സംഹിത 108 പ്രകരം ആത്മഹത്യ പ്രേരണ കുറ്റത്തിനും ബിഎൻഎസ് 85 പ്രകാരം ഗാർഹിക പീഡനം, സ്ത്രീധനം ആവശ്യപ്പെടൽ എന്നിവ പ്രകാരമുള്ള കുറ്റവുമാണ് ആദിലിനെതിരെ ചുമത്തിയത്. ഇയാളുടെ മാതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.
കാസർഗോഡ് ചർലടുക്ക സ്വദേശിയാണ് മരിച്ച ഫാത്തിമത്ത് സുഫൈദ. കഴിഞ്ഞ ദിവസം ഒന്നാം വിവാഹ വാർഷികം നടക്കാനിരിക്കെയാണ് ഭർതൃവീട്ടുകാരുടെ മുന്നിൽ വച്ച് യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കിയത്. ഭർതൃ വീട്ടുകാരുടെ നിരന്തര പീഡനമാണ് യുവതി ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞിൻ്റെ മാതാവ് കൂടിയായിരുന്നു ഫാത്തിമത്ത് സുഫൈദ.