കൊച്ചി: പുതുവത്സരാഘോഷ വേളയിൽ ഫോർട്ട് കൊച്ചിയിൽ ഇത്തവണ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. ആഘോഷത്തിൽ പങ്കെടുക്കാൻ മുൻ വർഷത്തേക്കാൾ കൂടുതൽ ആളുകൾ എത്തുമെന്നാണ് സൂചന. ഇത് കണക്കിലെടുത്ത് കൊച്ചി സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസുകാരെ ഫോർട്ട് കൊച്ചിയിൽ വിന്യസിച്ച് തുടങ്ങി. സിറ്റി പൊലീസ് കമ്മിഷണർ ഫോർട്ട് കൊച്ചിയിൽ നേരിട്ടെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.
ഫോർട്ട് കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കലുമായി ബന്ധപ്പെട്ട് വലിയതോതിൽ സമൂഹമാദ്ധ്യമങ്ങളിൽ റീലുകൾ പ്രചരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ ആളുകളെ പ്രതീക്ഷിക്കാം. ഫോർട്ട് കൊച്ചിയിലെ ന്യൂ ഇയർ ആഘോഷത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്നും എന്നാൽ അമിത നിയന്ത്രണം ഉണ്ടാവില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ നിലപാടറിയിച്ചിരുന്നു. വെളിച്ചവും മെഡിക്കൽ സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഫോർട്ട് കൊച്ചിയിൽ രണ്ട് സ്ഥലങ്ങളിലായിട്ടാണ് ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കുക. എറണാകുളം നഗരത്തിൽ മറ്റു സ്ഥലങ്ങളിലും സമാനമായ നിലയിൽ പാപ്പാഞ്ഞി കത്തിക്കൽ ഉണ്ട്. തൃപ്പൂണിത്തുറ, തൃക്കാക്കര, കാക്കനാട്, പള്ളുരുത്തി, പുതുവൈപ്പ് ബീച്ച് എന്നിവിടങ്ങളിലും സമാനമായ നിലയിൽ ന്യൂ ഇയർ ആഘോഷം നടക്കും. ഇവിടെയെല്ലാം അതാത് ഡിവിഷനുകളുടെ നേതൃത്വത്തിൽ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും കമ്മീഷണർ അറിയിച്ചു. ലഹരിയുമായി ബന്ധപ്പെട്ട പരിശോധനകളും കർശനമാക്കും.