
തൃശൂർ: കന്യാസ്ത്രീകളുടെ അറസ്റ്റിലും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇടയ ലേഖനം വായിച്ചു. രൂപതയുടെ കീഴിലുള്ള 141 പള്ളികളിലാണ് ഇടയ ലേഖനം വായിച്ചത്. കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നത് നിരാശാജനകമാണെന്നാണ് ഇടയലേഖനം.
ജാമ്യം ലഭ്യമായാലും നിയമക്കുരുക്കിലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ഉണ്ടായിട്ടും കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടില്ല. കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നത് നിരാശാജനകമാണ്. രാജ്യത്തെ നിയമങ്ങൾക്കും മത സ്വാതന്ത്രത്തിനും എതിരായി വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും അന്യായമായി തടവിൽ വയ്ക്കുന്നതും ആൾക്കൂട്ട വിചാരണ നടത്തുന്നതും എതിർക്കപ്പെടണം. ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തലുകളെ മുളയിലെ നിയന്ത്രിക്കണമെന്നും ഇടയ ലേഖനത്തിൽ പരമാർശിക്കുന്നു. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആണ് ഇടയലേഖനം തയ്യാറാക്കിയത്.
ന്യൂനപക്ഷ വേട്ടയില്‍ പ്രതിഷേധം തുടരാനാണ് തൃശൂർ, ഇരിങ്ങാലക്കുട രൂപതകളുടെ തീരുമാനം. വൈദികരെയും സന്യാസി സമൂഹത്തെയും സഭാ ജനങ്ങളെയും പങ്കടുപ്പിപ്പ് ചാലക്കുടിയിൽ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ക്രൈസ്തവർക്കും ന്യൂപക്ഷങ്ങൾക്കും എതിരായ രാജ്യത്തെ നിലവിലെ സാഹചര്യം സഭാ ജനങ്ങളെ ബോധ്യപ്പെടുത്തിനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കന്യാസ്ത്രീകളുടെ അറസ്റ്റ് സഭയുടെ പൊതു വികാരം എന്ന നിലയിൽ എല്ലാവരെയും ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സഭാ വക്താവ് ജോസ് തളിയത്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു.