കോഴിക്കോട്: ജയലക്ഷ്മി സിൽക്‌സിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ തീപിടിത്തത്തിൽ പ്രതികരിച്ച് കമ്പനി ഉടമ ഗോവിന്ദ് കമ്മത്ത്. 2023 ലെ തീ പിടിത്തത്തെക്കാൾ മൂന്ന് മടങ്ങ് നാശനഷ്ടം ഉണ്ടായതായാണ് കരുതുന്നത്. അന്ന് 12കോടിയുടെ നഷ്ടമാണ് ഉണ്ടായിരുന്നത് എന്നും ഗോവിന്ദ് കമ്മത്ത് പറഞ്ഞു.
രണ്ടാം നിലയിലെ സ്റ്റോക്ക് റൂമിലാണ് ആദ്യം തീയും പുകയും കണ്ടത്. ഒന്നാം നിലയിൽ നിന്നാണ് തീ പടർന്നതെന്ന് ജീവനക്കാർ തെറ്റിധരിച്ചു. തുടർന്ന് ഒന്നാം നിലയിൽ പരിശോധന നടത്തുന്നതിനിടയിൽ രണ്ടാം നിലയിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഷോർട് സർക്യൂട്ട് ആണ് കാരണം എന്ന് പ്രാഥമിക നിഗമനം.
പാളയത്തെ ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തത്തിൽ വിശദമായ അന്വേഷണം നടത്താനാണ് വിവിധ വകുപ്പുകളുടെ തീരുമാനം. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് ഫയർ ഫോഴ്സിൻ്റെയും പ്രാഥമിക നിഗമനം. പ്രാഥമിക പരിശോധന നടത്തി ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകുമെന്നും കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ വൈകിട്ടോടെ ഉണ്ടായ അഗ്നിബാധ ആറ് മണിക്കൂറിൽ അധികം സമയമെടുത്താണ് പൂർണമായും അണച്ചത്.