

കൊച്ചി: ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വലത് മെയിൻ ലാൻഡിംഗ് ഗിയറിലെ സാങ്കേതിക തകരാറും ടയർ തകരാറുകളും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിമാനം കൊച്ചിയിൽ എമർജൻസി ലാൻഡിങ് നടത്തിയത്.
അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെ രണ്ട് ടയറുകൾ പൊട്ടിയിരുന്നുവെങ്കിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ കഴിഞ്ഞതോടെ വൻ ദുരന്തമാണ് ഒഴിവായത്. 160 യാത്രക്കാരുമായി പറന്ന വിമാനം രാവിലെ 9.07നാണ് കൊച്ചിയിൽ പറന്നിറങ്ങിയത്.
എമർജൻസി ലാൻഡിങ്ങിനായി എല്ലാ അടിയന്തര സേവനങ്ങളും മുൻകൂട്ടി തയ്യാറാക്കിയിരുന്നു. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. ലാൻഡിംഗിന് ശേഷമുള്ള പരിശോധനയിൽ വലതുവശത്തെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചതായി സിയാൽ അധികൃതർ സ്ഥിരീകരിച്ചു.റൺവേയിൽ പരിശോധന നടക്കുകയാണ്.