ചുരുളി സിനിമയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ച് നടൻ ജോജു ജോർജ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി നൽകിയ മറുപടിയോട് പ്രതികരിച്ചായിരുന്നു ജോജു മാധ്യമങ്ങളെ കണ്ടത്. ഇപ്പോൾ പുറത്തുവിട്ട തുണ്ട് കടലാസ് മാത്രമല്ല ചുരുളി സിനിമയുടെ എഗ്രിമെന്റും പുറത്തുവിടണമെന്ന് ജോജു പറഞ്ഞു. ചുരുളിയുടെ പേരിൽ താനും കുടുംബവും അനുഭവിച്ചു. ലിജോ തന്റെ ശത്രുവല്ലെന്നും ജോജു കൂട്ടിച്ചേർത്തു.
ഫെസ്റ്റിവൽ സിനിമ എന്ന രീതിയിൽ ആണ് അഭിനയിച്ചത്. Iffk യിൽ തെറി ഇല്ലാത്തത് പ്രദർശിപ്പിച്ചു. തീയേറ്ററിൽ തെറി ഉളളത് പുറത്തുവന്നു. ഫെസ്റ്റിവലിനായി തെറിയില്ലാത്ത വേർഷൻ ഡബ്ബ് ചെയ്തു. പൈസ കൂടുതൽ കിട്ടിയപ്പോൾ തെറി വേർഷൻ ഒടിടിക്ക് വിറ്റുവെന്നും ജോജു പറഞ്ഞു. ലിജോയുടെ സിനിമ ആയതുകൊണ്ടാണ് കമ്മിറ്റ് ചെയ്തതെന്നും ജോജു വ്യക്തമാക്കി. ട്രോളിനെക്കുറിച്ച് മകളാണ് പറഞ്ഞത്. അതെ തുടർന്ന് വന്ന അഭിമുഖത്തിൽ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞത്. തന്റെ ജീവിതം അതിജീവനം ആണെന്നും ജോജു പറഞ്ഞു.
ചുരുളിയിലെ തെറി പറയുന്ന ഭാഗം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത് തന്നോട് പറയാതെയാണെന്നായിരുന്നു ജോജു ജോര്‍ജ് നേരത്തെ അഭിമുഖത്തില്‍ പറഞ്ഞത്. തെറി പറയുന്ന ഭാഗം അവാർഡിനേ അയക്കൂ എന്നും തെറിയില്ലാത്ത വേർഷനായിരിക്കും തിയേറ്ററിൽ നൽകുക എന്നുമാണ് കരുതിയതെന്നും ജോജു പറഞ്ഞു.ആ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം പോലും ഇതുവരെ തന്നില്ലെന്നും ജോജു ജോര്‍ജ് പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ജോജുവിന് മറുപടിയുമായി ലിജോ ജോസ് പെല്ലിശേരി എത്തിയത്. എ സര്‍ട്ടിഫിക്കറ്റുള്ള ചിത്രം ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും കമ്മിറ്റിയെ വെച്ച് അന്വേഷിച്ച ഭാഷയെക്കുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ടെന്നും ലിജോ ജോസ് പെല്ലിശേരി പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് വിശദീകരണം നല്‍കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചതായി ഓര്‍മയില്ല. ഭാഷയെക്കുറിച്ച് നല്ല ധാരണയുള്ള ആളാണ് തങ്കന്‍ ചേട്ടന്‍ എന്നും ലിജോ കുറിച്ചു. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പളത്തിന്റെ വിവരവും ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവെച്ചു. പ്രൊഡക്ഷന്‍ കമ്പനിയായ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ് ജോജുവിന് 5,90,000 രൂപ നല്‍കിയതിന്റെ രശീതാണ് പോസ്റ്റിനൊപ്പം പങ്കുവെച്ചത്.