കോട്ടയം: സാമൂഹ്യമാധ്യമങ്ങളിലൂടെ ശാരീരിക അധിക്ഷേപം നേരിടുന്നതായി ജോസ് കെ. മാണിയുടെ ഭാര്യ നിഷാ ജോസ്. ബോഡി ഷെയിമിങ് തമാശയല്ല, അത് ഒരാളുടെ മൗനം പിളർന്ന് പ്രതിഷേധം തുറക്കേണ്ട സാഹചര്യമാണ്. താൻ ഒരു ക്യാൻസർ അതിജീവിതയാണ് എന്നത് അധിക്ഷേപിക്കുന്നവർ ഓർക്കുന്നില്ലെന്നും നിഷാ ജോസ്. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു നിഷയുടെ പ്രതികരണം.
ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നായത് കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ ധാരാളം അവഹേളനങ്ങൾ അനുഭവിക്കുന്നതായി നിഷാ ജോസ് പറഞ്ഞു. ഇതിന് പുറമെയാണ് ശാരീരിക അധിക്ഷേപങ്ങളും. തൻ്റെ ശരീരം തൻ്റെ സ്വകാര്യതയാണെന്നും സ്വകാര്യത തൻ്റെ അവകാശം എന്നും നിഷ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.
വീഡിയോയില്‍ ശാരീരിക അധിക്ഷേപം നടത്തിയവരുടെ കമന്റുകള്‍ വായിച്ച് അവരുടെ പേര് എടുത്ത് പറഞ്ഞായിരുന്നു നിഷാ ജോസിന്റെ ഫേസ്ബുക്ക് വീഡിയോ.
"ഇന്നിത് എന്നോട്. എത്രയോ സ്ത്രീകളുണ്ട്. പ്രസവം കഴിഞ്ഞ് വണ്ണംവെച്ചവർ, നാല്പതിനു ശേഷം മെനോപോസോടെ വണ്ണം വെച്ചവർ...എനിക്കാണെങ്കില്‍ ക്യാന്‍സറിനു ശേഷം ഹോർമോണല്‍ തെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്...ഞാന്‍ വളരെ ബോള്‍ഡ് ആയിട്ട് ലൈഫിനെ ഫേസ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഇങ്ങനെ ഒരോരുത്തന്‍മാർ വരും... കൊച്ചനുജന്മാരെ ബോഡി ഷെയിമിങ് നടത്തുന്നതിന് ആണത്തം എന്നൊന്നും പറയില്ല," നിഷ ജോസ് പറഞ്ഞു. ശാരീര അധിക്ഷേപം നടത്തുന്നവരെ നിയമ നടപടികളും ഓർമിപ്പിച്ച ശേഷമാണ് നിഷ വീഡിയോ അവസാനിപ്പിക്കുന്നത്.