കെഎസ്ആർടിസിയിലെ വിവാദ സസ്പെൻഷനിൽ വിശദീകരണവുമായി ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ആരുടേയും വ്യക്തിപരമായ വിഷയത്തിൽ കെഎസ്ആർടിസി ഇടപെടില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി വ്യക്തമാക്കി. എന്നാൽ കണ്ടക്ടറുടെ കൃത്യനിർവഹണത്തിൽ പിഴവ് പറ്റിയിട്ടുണ്ടെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. ഡ്രൈവറുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വനിതാ കണ്ടക്ടറെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്.
വിവാദ സസ്പെൻഷനിൽ രണ്ട് വശങ്ങളുണ്ടെന്ന് കെ. ബി. ഗണേഷ് കുമാർ പറയുന്നു. ഒന്നു വ്യക്തിപരവും മറ്റൊന്ന് ജോലിപരവുമാണ്. കണ്ടക്ടറുടെ കൃത്യനിർവഹണത്തിൽ പിഴവ് പറ്റിയിട്ടുണ്ടെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. യാത്രക്കാർ തന്നെ ബെല്ലടിച്ച് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കയ്യിലുണ്ട്. അത് മാധ്യമങ്ങൾക്ക് നൽകാം. ഉത്തരവിൽ പിഴവുണ്ട് എന്നതിനാലാണ് റദ്ദാക്കിയതെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.
വനിതാ കണ്ടക്ടർ ഡ്രൈവറുടെ ശ്രദ്ധതെറ്റിക്കുന്ന രീതിയിൽ സംസാരിച്ചെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിനെ സാധൂകരിക്കുകയാണ് മന്ത്രിയുടെ പ്രസ്താവന. ഡ്രൈവറുടെ മൊബൈൽ വാങ്ങി യാത്രക്കാരെ ശ്രദ്ധിക്കാതിരിക്കുകയും യാത്രക്കാർ തന്നെ ബെല്ലടിച്ച് സ്റ്റോപ്പുകളിൽ ഇറങ്ങേണ്ടി വന്നെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
സഹപ്രവർത്തകനായ ഡ്രൈവറുടെ ഭാര്യ നൽകിയ പരാതിയിലാണ് വനിത കണ്ടക്ടർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തിയത്. മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളും, ഭർത്താവിന്റെ ഫോണിലെ വാട്സാപ്പ് ചാറ്റ് സ്ക്രീൻഷോട്ടുകളും യുവതി പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു. പിന്നാലെ വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ഇതിൻ്റെ പശ്ചാത്തലത്തിൽ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ജീവനക്കാരിയുടെ പേര് അടക്കം പറഞ്ഞായിരുന്നു സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.