പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറത്തിയതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. വഴിതെറ്റി എത്തിയ ഹെലികോപ്റ്റർ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്താൽ എന്താണ് കുഴപ്പമെന്നും കെ. ജയകുമാർ ചോദിച്ചു.
സംഭവം അതീവഗൗരവം എന്നാണ് സ്പെഷ്യൽ കമ്മീഷണർ എസ്. ശ്രീജിത്ത് ഹൈക്കോടതിയെ അറിയിച്ചത്. അതിനിടെയാണ് വെറും യാദൃച്ഛികമെന്ന നിലപാട് കെ. ജയകുമാർ എടുക്കുന്നത്. സംഭവത്തിൽ പമ്പ പൊലീസ് കേസെടുത്തിരുന്നു. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്‍റെ ഉൾപ്പെടെ ചിത്രം പകർത്തിയതായും സംശയമുണ്ട്.
അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നാണ് എന്നായിരുന്നു കോസ്റ്റ് ഗാർഡിൻ്റെ വിശദീകരണം. ഹെലികോപ്റ്റർ സാധാരണ പരിശീലനത്തിന്റെ ഭാഗമായി പറത്തിയതാണ്. 6000 അടി ഉയരത്തിലാണ് ഹെലികോപ്റ്റർ പറന്നത്. ഇന്നലെ ഉച്ചക്ക് 1.15ന് മോശം കാലാവസ്ഥ കാരണം പമ്പയുടെ സമീപം മലയിൽ ഇറക്കി. കാലാവസ്ഥ അനുകൂലമായ ശേഷം ഹെലികോപ്റ്റർ കൊച്ചിയിൽ തിരിച്ചെത്തി എന്നാണ് വിശദീകരണം.