

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിലെ പുനരന്വേഷണത്തിൽ ആഭ്യന്തര മന്ത്രിയും ദേവസ്വം മന്ത്രിയും രണ്ട് തട്ടിൽ. പുതിയ അന്വേഷണത്തിന്റെ കാര്യമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പത്മകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രത്യേകിച്ച് അന്വേഷണത്തിന്റെ കാര്യമില്ലെന്നാണ് തോന്നുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പുതിയ അന്വേഷണം നടത്താമെന്നായിരുന്നു ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രതികരണം.
ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുതിയ അന്വേഷണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ നേരത്തേ പറഞ്ഞിരുന്നു. കുറ്റപത്രം സമർപ്പിച്ച ശേഷം ബാക്കിയെല്ലാം മന്ത്രിസഭ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. പത്മകുമാറിൻ്റെ വെളിപ്പെടുത്തലിൽ ഇനിയും സത്യങ്ങൾ പുറത്തു വരാനുണ്ടെന്നും അനുസരിച്ച് അന്വേഷണം ഉണ്ടാകുമെന്നും കെ. മുരളീധരൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അവസാനഘട്ട തെളിവെടുപ്പാണ് നിലവിൽ നടക്കുന്നത്. മൂന്ന് ദിവസമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ബാക്കിയുള്ളത്. ദേവസ്വം രേഖകളിൽ ചെമ്പെന്ന് എഴുതിയത് മറ്റാരോ ആണെന്നും, ശേഷം തന്നെ രേഖകളിൽ തന്നെ ഒപ്പിടാൻ നിർബന്ധിക്കുകയാണ് ഉണ്ടായതെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയുമായ എ. പത്മകുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ശബരിമല യുവതീപ്രവേശന ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം മാറ്റി നിർത്തി. ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ഒരു ഉന്നത വ്യക്തി ആവശ്യപ്പെട്ടു. എന്നാൽ അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ല. യുവതികൾ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത് എന്നും പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണ് ഇതിന് പിന്നിലെന്നും പത്മകുമാർ പറഞ്ഞിരുന്നു. യുവതീപ്രവേശന കാലത്തെ സംഭവങ്ങളും സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉൾപ്പെടുത്തി ആത്മകഥ എഴുതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.