തൃശൂർ: പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ പിടിവലിയിൽ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സ്നേഹ തള്ളൽ ആയാലും സ്നേഹത്തല്ലൽ ആയാലും തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് മുരളീധരൻ തുറന്നടിച്ചു. ഈ പ്രവണത അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് വിജയമാണ് മുഖ്യമെന്നും മുരളീധരൻ പറഞ്ഞു. ചാനലിൽ മുഖം കാണിക്കാൻ തള്ളുന്നവരോട് ജനത്തിന് പരിഹാസം എന്നും കെ. മുരളീധരൻ കുറ്റപ്പെടുത്തി. കുറ്റ്യാടിയിലെ പുതുയുഗ യാത്ര വേദിയിലുണ്ടായത് സ്നേഹത്തള്ളലാണ് എന്നായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ. പ്രവീൺകുമാറിൻ്റെ വിശദീകരണം. ഇതൊക്കെ കുടുംബത്തിലുണ്ടാകുന്ന പോലെയുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിലാണ് കഴിഞ്ഞ ദിവസം നാടകീയരംഗങ്ങൾ അരങ്ങേറിയത്. തന്നെ പ്രസംഗിക്കാൻ വിളിക്കുന്ന ജില്ലാ നേതാവ് പ്രമോദ് കക്കട്ടിലിനെ ഷാഫി പറമ്പിൽ തടയാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. പത്ത് മണിക്കാണ് കുറ്റ്യാടിയിലെ സ്വീകരണപരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ 11.30ഓടെയാണ് പരിപാടി ആരംഭിച്ചത്. നിശ്ചയിച്ച സമയത്തും പരിപാടി തുടങ്ങാൻ വൈകിയതിനാൽ വേദിയിലുള്ള മറ്റ് നേതാക്കളൊന്നും പ്രസംഗിക്കേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
വേദിയിലെത്തിയതോടെ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ആരംഭിച്ചു. പിന്നാലെ ഷാഫി പറമ്പിൽ സംസാരിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതോടെ പ്രമോദ് കക്കട്ടിൽ ഷാഫിയെ ക്ഷണിക്കാൻ മൈക്കിന് മുന്നിലെത്തി. എന്നാൽ താനിപ്പോൾ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ് ഷാഫി ഒഴിഞ്ഞ് മാറുകയും ചെയ്തു. വടകരയിലെ സ്വീകരണപരിപാടിയിൽ സംസാരിക്കേണ്ടതിനാലും, സമയക്കുറവുള്ളതും കൊണ്ടുമാണ് സംസാരിക്കാതെ ഇരുന്നത് എന്നായിരുന്നു ഷാഫിയുടെ പ്രതികരണം.