തിരുവനന്തപുരം: കെ.വി. തോമസിന് മറ്റ് പണിയൊന്നും ഇല്ലാത്തതിനാലാണ് പുസ്തകമെഴുതിയത് എന്ന് നിയുക്ത വട്ടിയൂർക്കാവ് എംഎൽഎ കെ. മുരളീധരൻ. തനിക്ക് സമയമില്ലാത്തതിനാലാണ് പുസ്തകം എഴുതാത്തത് എന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, ദീപ ദാസ് മുൻഷി തന്നെ ഡൽഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും നാളെ രാവിലെയോടെ അവിടെ എത്തുമെന്നും മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രി ചർച്ചയ്ക്കായാണ് വിളിപ്പിച്ചത്, അല്ലാതെ കാലാവസ്ഥയെ പറ്റി ചർച്ച ചെയ്യാൻ ആകില്ലല്ലോ എന്നാണ് മനസിലാക്കുന്നത് എന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
തൻ്റെ അഭിപ്രായം മുമ്പും രേഖപ്പെടുത്തിയതാണ്. നാളെയും അക്കാര്യം പറയും. പുറത്തുവരുന്ന കണക്കുകൾ ആകില്ലല്ലോ എംഎൽഎമാരുടെ പിന്തുണയെന്നും ഹൈക്കമാൻഡിൻ്റെ ഉത്തരവിനെ ആരും ലംഘിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനെയും മുരളീധരൻ പരിഹസിച്ചിരുന്നു. കാലാവസ്ഥ മോശമാണ്. ട്രെയിൻ ഇപ്പോഴും സ്റ്റോപ്പിലെത്തിയിട്ടില്ലെന്നായിരുന്നു മുരളീധരൻ്റെ പ്രതികരണം. എല്ലാ എംഎൽഎമാരും ഹൈക്കമാൻഡിനോട് അഭിപ്രായം പറഞ്ഞു കഴിഞ്ഞു. തന്നോട് ഇനി പ്രത്യേകിച്ച് അഭിപ്രായം ചോദിക്കാൻ സാധ്യത ഇല്ല. തനിക്ക് വേണ്ടി ഫ്ലക്സ് വെക്കരുത് എന്ന് പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞിരുന്നു.