വയനാട്: തെരഞ്ഞെടുപ്പ് സമയത്ത് ചൂരൽമല ദുരന്തബാധിതയായ സയനയ്ക്ക് നൽകിയ വാക്ക് പാലിച്ച് കെ. രാജൻ. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സയനയുടെ മക്കളെ കാണാന്‍ രാജൻ അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന പുത്തുമലയില്‍ എത്തി. കുട്ടികളെ സംസ്‌കരിച്ചിരിക്കുന്ന സ്ഥലത്ത് അദ്ദേഹം പൂവുകളും കളിപ്പാട്ടങ്ങളും വച്ചു.
'ജയിച്ചിട്ട് മക്കളെ കാണാന്‍ വരണം', എന്ന് തെരഞ്ഞെടുപ്പ് സമയത്ത് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതയായ സയന കെ. രാജനോട് ആവശ്യപ്പെട്ടിരുന്നു. ഉരുൾപൊട്ടലിൽ മൂന്നു മക്കളെയും നഷ്ടപ്പെട്ട സയന രാജനെ കെട്ടിപ്പിടിച്ച് കരഞ്ഞത് പ്രചാരണത്തിലെ വൈകാരിക നിമിഷമായി മാറിയിരുന്നു. ഇതിൻ്റെ വീഡിയോയും വൻ തോതിൽ പ്രചരിച്ചിരുന്നു.
സയനയുടെ മക്കളെ കാണാൻ പുത്തുമലയിൽ എത്തിയത് സംബന്ധിച്ച് കെ. രാജൻ ഫേസ്ബുക്കിൽ പങ്കുവച്ചു. "സയനയുടെ മക്കളെ കാണാൻ പുത്തുമലയിൽ എത്തിയപ്പോൾ. തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് അനിയത്തി സയന മക്കളെ കാണാൻ ജയിച്ചിട്ട് വരണം എന്നു പറഞ്ഞത്" എന്ന് കുറിച്ചുകൊണ്ടാണ് അവിടെ എത്തിയതിൻ്റെ ദൃശ്യങ്ങൾ കെ. രാജൻ പങ്കുവച്ചത്.