തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്കർ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തെന്ന് എസ്ഐടി. വിവരങ്ങൾ മായിച്ച നിലയിലെന്ന് ഫോറൻസിക് പരിശോധനാ ഫലം. ജില്ലാ ഫോറൻസിക് ലെബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ മായ്ച്ച നിലയിൽ കണ്ടെത്തിയത്. ഇനി ഫോൺ തിരുവനന്തപുരത്തെ ഫോറൻസിക്ക് ലെബോറട്ടറിയിൽ അയച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. അതേസമയം, ഫോൺ റീസെറ്റ് ചെയ്തെന്ന് നിതിൻ സമ്മതിച്ചെന്ന് അന്വേഷണസംഘം അറിയിച്ചു. ജിതിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും.
കാഫിർ സ്ക്രീൻഷോട്ട് കേസിൽ സ്ക്രീൻ ഷോട്ട് എവിടെ നിന്ന് ലഭിച്ചുവെന്നറിയില്ലെന്നായിരുന്നു ഇടത് സൈബർ ഗ്രൂപ്പ് അഡ്മിൻ്റെ മൊഴി. വടകര സ്ക്വാഡ് എന്ന സൈബർ ഗ്രൂപ്പിൻ്റെ അഡ്മിനാണ് ജിതിൻ. വടകര തിരുവള്ളൂർ സ്വദേശി ജിതിനാണ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. വടകര സ്ക്വാഡ് ഗ്രൂപ്പിൽ നിന്നും കാഫിർ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിൻ്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുണ്ടായിരുന്നത്. ഈ സന്ദേശം പെട്ടെന്ന് തന്നെ സാമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു.
വി.ഡി. സതീശൻ അധികാരത്തിൽ വന്നതിന് പിന്നാലെ ഈ കേസിൽ പുനരന്വേഷണം നടത്താൻ എസ്ഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി സിപിഐഎം അനുകൂല സൈബർ ഗ്രൂപ്പ് അഡ്മിൻമാർക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ, റെഡ് ബെറ്റാലിയൻ, റെഡ് എൻകൗണ്ടർ എന്നീ ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കാണ് നോട്ടീസ് അയച്ചത്.