കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിലെ ദൃശ്യങ്ങൾ മാനേജ്‌മെന്റ് പകർത്തി. സമരത്തിന് ഇറങ്ങിയ വിദ്യാർഥികളുടെ ദൃശ്യമാണ് പകർത്തിയത്. ഇന്നലെ നടന്ന പ്രതിഷേധ സമരങ്ങൾ നിരീക്ഷിക്കാൻ മാനേജ്മെന്റ് ക്യാമറാമാൻ ഉൾപ്പെടെ നാലുപേരെ നിയോഗിച്ചിരുന്നു. മാധ്യമ പ്രവർത്തകർക്കും പൊലീസിനുമൊപ്പമാണ് നിരീക്ഷകർ നിലയുറപ്പിച്ചത്. രണ്ട് വനിതകളും നിരീക്ഷണ സംഘത്തിൽ ഉണ്ടായിരുന്നതായി പറയുന്നു.
നിതിൻ്റെ മരണത്തിൽ അന്വേഷണം ലോൺ ആപ്പുമായി ബന്ധപ്പെട്ട് ചുരുക്കരുതെന്നും, ഉയർന്നു വന്ന മറ്റ് ആരോപണങ്ങളിലും അന്വേഷണം വേണമെന്ന് ഡിജിപി നിർദേശം നൽകിയിരുന്നു. ലോൺ ആപ്പ് ഭീഷണിയുടെ ആധികാരികത പരിശോധിക്കണമെന്നും സൈബർ സംഘത്തെ ഉപയോഗിക്കണമെന്നും ഡിജിപി നിർദേശിച്ചു. നിതിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഡിജിപിയുടെ ഇടപെടൽ.
അതേസമയം, നിതിൻ്റെ മരണത്തിൽ പ്രതി ചേർത്ത അധ്യാപകർ ഒളിവിൽ പോയതായാണ് വിവരം. ഡോ. റാമിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആരോപണ വിധേയരായ ഡോ. റാമും, സംഗീതയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചന. കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. നിതിന്റെ സഹപാഠികളായ കൂടുതല്‍ വിദ്യാർഥികളുടെ മൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും.
നിതിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിതിന്റെ സഹപാഠികൾ പ്രതികരിച്ചിരുന്നു. അധ്യാപകരിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നിതിൻ പറഞ്ഞത് സത്യമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. "ഡോ. റാമിനെ അധ്യാപകനെന്ന് വിളിക്കാനാകില്ല, അയാൾ ഒരു മൃഗമാണ്. ക്ലാസിൽ ബോഡി ഷെയ്മിങ് നടത്താറുണ്ട്. നിതിനെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തിരുന്നു. പേടിച്ചിട്ടാണ് പരാതികൾ പറയാതിരുന്നത്," നിതിന്റെ സഹപാഠി ആർച്ച പറഞ്ഞു.