തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് കെ.സി. വേണുഗോപാൽ എംപി. വൈദ്യുതി നിയന്ത്രണം എന്ന ഇരുട്ടടി പിണറായി ഭരണത്തിന്റെ ബാക്കിപത്രമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. അധികാരത്തിൽ വരില്ലെന്ന് ബോധ്യമുള്ളതിനാലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞതിനാൽ അരമണിക്കൂർ അല്ല ഒരു മണിക്കൂർ പോലും വൈദ്യുതി നിയന്ത്രിക്കാൻ പിണറായി തയ്യാറായാലും അത്ഭുതമില്ലന്നും കെ.സി. വേണുഗോപാൽ വിമർശിച്ചു.
സംസ്ഥാനത്ത് 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് ഇന്ന് കെഎസ്ഇബി വ്യക്തമാക്കിയത്. കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് അര മണിക്കൂറിൽ താഴെ വൈദ്യുതി നിയന്ത്രണം തുടരുമെന്നതിൽ തീരുമാനമായത്. വൈകിട്ട് ആറ് മണിക്കും പന്ത്രണ്ട് മണിക്കും ഇടയിൽ അര മണിക്കൂറിൽ താഴെയാകും നിയന്ത്രണം. സ്ഥിതിഗതികൾ ഓരോ ദിവസവും ഉന്നതതല സംഘം വിലയിരുത്തും. വൈദ്യുതി ഉപഭോഗം റെക്കോർഡ് കടന്ന സാഹചര്യത്തിലാണ് കോർ കമ്മിറ്റിയിലെ തീരുമാനം.
അതേസമയം, കെഎസ്ഇബിയുടെ നിലവിലെ ക്രമീകരണം ലോഡ് ഷെഡിങ് അല്ലെന്നും വൈദ്യുതി നിയന്ത്രണം മാത്രമാണ് നടപ്പാക്കുന്നതെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. ഓവർലോഡ് ഉള്ള സ്ഥലങ്ങളിൽ മാത്രമാണ് നിയന്ത്രണമെന്നും കെ. കൃഷ്ണൻകുട്ടി ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. ലോഡ് ഷെഡിങിന് സർക്കാരിന്റെ അനുമതി വേണമെന്നും മഴ പെയ്യുകയും കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട വൈദ്യുതി കിട്ടുകയും ചെയ്യുന്നതോടെ പ്രതിസന്ധി അവസാനിക്കുമെന്നും മന്ത്രി ന്യൂസ് വ്യക്തമാക്കിരുന്നു.