തിരുവനന്തപുരം: മന്ത്രി സ്ഥാനം പങ്കുവയ്ക്കുന്നതിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. മുസ്ലീം ലീഗ് ഒഴികെയുള്ളവർക്ക് ഒന്നിൽ കൂടുതൽ മന്ത്രി സ്ഥാനം നൽകില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഒരു എംഎൽഎ മാത്രമുള്ള ഘടകകക്ഷികൾക്ക് ടേം വ്യവസ്ഥയിൽ പദവി നൽകാനും ആലോചനയുണ്ട്.
അതേസമയം, മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള കോൺഗ്രസിന്റെ നിർണായക യോഗം ഡൽഹിയിൽ നടക്കുകയാണ്. സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം ചേരുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരും പങ്കെടുക്കുന്നുണ്ട്.
അതേസമയം മുഖ്യമന്ത്രി ചർച്ചകൾക്കും, മന്ത്രിസഭാ രൂപീകരണവും ഉൾപ്പെടെ നിരീക്ഷിക്കാൻ മുകുൾ വാസ്നിക്കിനെയും, അജയ് മാക്കനെയും നിരീക്ഷകരായി നിയമിച്ചു. ഇരുവരും ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും. നിയുക്ത എംഎൽഎമാരുടെ നിലപാടും നിരീക്ഷകർ ചോദിച്ചറിയും. മുഖ്യമന്ത്രി പദത്തിലേക്കുള്ള ചർച്ചകളിൽ നിലപാടറിയാനാണ് എംഎൽഎമാരെ നേരിട്ട് കാണുന്നത്. ഘടകകക്ഷി നേതാക്കളുടെയും നിലപാട് തേടും. നിരീക്ഷകർ ഡൽഹിയിൽ തിരിച്ചെത്തി വിവരങ്ങൾ ഖർഗെയെ അറിയിച്ച ശേഷമാണ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
എന്നാൽ എംഎൽഎമാരും എഐസിസി നിരീക്ഷകരുമായുള്ള കൂടിക്കാഴ്ച്ചയിൽ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ ആവശ്യം. രഹസ്യ സ്വഭാവം വന്നാൽ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണയ്ക്കുമെന്നാണ് സതീശൻ പക്ഷം വ്യക്തമാക്കുന്നത്. 35 എംഎൽഎമാർ ഒപ്പം നിൽക്കുമെന്നും സതീശൻ പക്ഷം പ്രതീക്ഷിക്കുന്നു. അതേസമയം, നിരീക്ഷകരെ ഒപ്പം നിർത്താനും ഹൈക്കമാൻഡ് പിന്തുണ ഉറപ്പാക്കാനും കെ.സി. നീക്കം നടത്തുമെന്നും സൂചനയുണ്ട്. 46 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് കെ.സി. വേണുഗോപാലിന്റെ അവകാശവാദം. ഒപ്പം നിൽക്കാൻ എംഎൽഎമാർക്ക് നിർദേശം നൽകിയതായും സൂചനയുണ്ട്