കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റ വീട്ടിലെത്തി. തളിപ്പറമ്പിലെ വൻ വിജയത്തിന് പിന്നാലെയാണ് ടി.കെ. ഗോവിന്ദനും ഭാര്യ കെ.പി. രമണിയും കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തിയത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പടനയിച്ച ടി.കെ. ഗോവിന്ദന് തളിപ്പറമ്പിൽ അട്ടിമറി വിജയമാണ് ഉണ്ടായത്. എം.വി. ഗോവിന്ദന് പിന്നാലെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനെതിരെ രംഗത്തെത്തിയ ടി.കെ. ഗോവിന്ദനെ കുലംകുത്തിയെന്നായിരുന്നു പാർട്ടി വിശേഷിപ്പിച്ചത്. അപ്പോഴും തന്‍റെ ആരോപണത്തിൽ ഉറച്ച് നിന്ന ടി.കെ. ഗോവിന്ദന് കോൺഗ്രസ് പിന്തുണയും പ്രഖ്യാപിച്ചു. തളിപമ്പിൽ നിന്ന് 12,627 വോട്ടിന്‍റെ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ടി.കെ. ഗോവിന്ദൻ വിജയിച്ചത്.
മുൻ സിപിഐഎം കണ്ണൂർ ജില്ല കമ്മറ്റി അംഗം ടി.കെ. ഗോവിന്ദൻ യുഡിഎഫിന് വേണ്ടി മത്സരിച്ചുവെന്നത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമളയെ സിപിഐഎം സ്ഥാനാർഥിയായി തീരുമാനിച്ചതാണ് ടി.കെ. ഗോവിന്ദൻ്റെ പാർട്ടിയിൽ നിന്നുള്ള പുറത്ത് പോകലിന് കാരണം. വിജയിച്ചില്ലെങ്കിൽ മറ്റൊരു ടി.പി. ചന്ദ്രശേഖരൻ ആവർത്തിക്കുമെന്ന് അദ്ദേഹം പ്രചാരണത്തിനിടെ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.