

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ശൈലി മാറ്റത്തിന് ഒരുങ്ങുന്നു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള അധിക സുരക്ഷ വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് സതീശൻ നിർദേശം നൽകി. എന്നാൽ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തിൽ ഒതുക്കാനാകില്ലെന്നാണ് പോലീസ് അറിയിച്ചതെന്നാണ് വിവരം.
പൈലറ്റും എസ്കോർട്ടും മാത്രം മതിയെന്നാണ് നിർദേശം കൊടുത്തിരിക്കുന്നത്. യാത്രയിൽ ജനങ്ങളെ വഴിയിൽ അനാവശ്യമായ തടഞ്ഞുനിർത്തരുതെന്ന് ഉത്തരവുണ്ട്.
സെക്രട്ടറിയേറ്റിൽ നിലനിൽക്കുന്ന മാധ്യമ വിലക്ക് പരിശോധിക്കുമെന്നും സതീശൻ പറഞ്ഞു. ഇടത് സര്‍ക്കാറിന്‍റെ മാധ്യമ നിയന്ത്രണങ്ങളെ നിയമസഭയിലടക്കം എതിര്‍ത്ത ആളാണ് താൻ, മാധ്യമങ്ങള്‍ സര്‍ക്കാറിനെ വിമര്‍ശിക്കണം.
പക്ഷേ ആകാശത്ത് നിന്ന് കഥയുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആരും വിമര്‍ശനത്തിന് അതീതരല്ല. തെറ്റുകള്‍ ഉണ്ടെങ്കിൽ, തിരുത്തി മുന്നോട്ടുപോകുമെന്നും സതീശൻ വ്യക്തമാക്കി.