കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നിർണായക നീക്കവുമായി കേരള കോൺഗ്രസ് എം. കഴിഞ്ഞ ദിവസം കോട്ടയത്ത് വച്ച് ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇടതു മുന്നണിയോട് 13 സീറ്റുകൾ ആവശ്യപ്പെടുമെന്ന് ചെയർമാൻ ജോസ് കെ. മാണി പറഞ്ഞിരുന്നു. ഇത് പേരാമ്പ്ര ആകാനാണ് സാധ്യതയെന്ന വിവരമാണ് പുറത്തുവരുന്നത്.
കോഴിക്കോട് ജില്ലയിൽ ഒരു സീറ്റ് വേണമെന്ന് ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ് എം. കുറ്റ്യാടിക്ക് പകരമായിരിക്കും പേരാമ്പ്ര മണ്ഡലം ആവശ്യപ്പെടുക. യുഡിഎഫിൽ ആയിരുന്നപ്പോൾ പേരാമ്പ്രയിലായിരുന്നു കേരള കോൺഗ്രസ് എം മത്സരിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ പ്രാദേശിക എതിർപ്പിനെതുടർന്ന് കുറ്റ്യാടി സീറ്റ് സിപിഐഎം തിരികെ എടുക്കുകയായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം കുറ്റ്യാടി മണ്ഡലം ആവശ്യപ്പെട്ടാൽ അത് മുന്നണിയെ കൂടുതൽ സമ്മർദത്തിലാക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 13 സീറ്റ് ഉണ്ടായിരുന്നു. ഇത്തവണ കൂടുതൽ സീറ്റുകൾ ചോദിക്കുമെന്നായിരുന്നു ജോസ്. കെ മാണി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കഴിഞ്ഞ അഞ്ച് വർഷകാലത്തെ കേരള കോൺഗ്രസ് എന്ത് ചെയ്തു എന്നത് സോഷ്യൽ ഓഡിറ്റ് ചെയ്താൽ പ്രതിപക്ഷത്തെക്കാൾ ഇടപെടൽ നടത്തിയതായി കാണാമെന്നും ജോസ് കെ. മാണി അവകാശവാദം ഉന്നയിച്ചു.
ബഫർ സോൺ അടക്കം വിഷയങ്ങളിൽ ഇടപെടൽ നടത്തി. വനം വന്യ ജീവി പ്രശ്നങ്ങളിൽ കർഷകൾക്ക് വേണ്ടി ഇടപെടൽ നടത്തി. വനം വകുപ്പിനെ തന്നെ പലതവണ തിരുത്തി. റബർ വിലയിൽ ഇടപെട്ടവെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടിയിരുന്നു. ഛത്തീസ്ഗഡിൽ കന്യാസ്ത്രികൾക്കായി ഇടപെടൽ നടത്തിയത് ഇടതുപക്ഷമാണ്.
മുനമ്പം വിഷയത്തിൽ ആദ്യമായി ഇടപെട്ട പാർട്ടി കേരള കോൺഗ്രസാണ്. വഖഫ് വിഷയത്തിലെ ഭേദഗതിയിലും പാർട്ടി ശരിയായ നിലപാടെടുത്തു. അഞ്ച് വർഷം പ്രതിപക്ഷത്തെക്കാൾ വിഷയങ്ങൾ ഏറ്റെടുത്ത് പരിഹാരം കണ്ടെത്തി. എന്നാൽ ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലന്ന സ്വയം വിമർശനം ഉൾക്കൊള്ളുന്നുവെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തിരുന്നു.